റഫാൽ യുദ്ധ വിമാനങ്ങൾ ഇനി ഇന്ത്യയിൽ നിർമിക്കും; ടാറ്റ കരാർ ഒപ്പിട്ടു
ഇന്ത്യൻ തിരിച്ചടിയുടെ കരുത്തായ റഫാൽ യുദ്ധ വിമാനങ്ങൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും. റഫാൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്‌ലേജ് ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ഡസ്സോൾട്ട് ഏവിയേഷനും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും നാല് ഉൽപാദന കൈമാറ്റ കരാറുകളിൽ ഒപ്പുവച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് കീഴിലുള്ള പ്രതിരോധ നിർമ്മാണത്തിൽ ഇത് ഒരു പ്രധാന ചുവടുവയ്പ്പാണ്. ആദ്യമായാണ് ഫ്രാൻസിന് പുറത്ത് റഫാൽ ഫ്യൂസ്‌ലേജുകൾ നിർമ്മിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം. വിമാനത്തിന്‍റെ ബോഡിയെയാണ് ഫ്യൂസ്ലേജ് എന്ന് പറയുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി, റഫാൽ യുദ്ധവിമാനത്തിന്റെ നിർണായക ഘടകങ്ങൾ നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ഹൈദരാബാദിൽ ഒരു അത്യാധുനിക നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. പിൻ ഫ്യൂസ്‌ലേജിന്റെ ലാറ്ററൽ ഷെല്ലുകൾ, പൂർണ്ണ പിൻഭാഗം, മധ്യ ഫ്യൂസ്‌ലേജ്, മുൻഭാഗം എന്നിവ ഇതിൽ ഉൾപ്പെടും.2028 സാമ്പത്തിക വർഷത്തോടെ ആദ്യ ഫ്യൂസ്ലേജ് വിഭാഗങ്ങൾ പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടാതെ പ്രതിമാസം രണ്ട് പൂർണ്ണ ഫ്യൂസ്ലേജുകൾ വരെ വിതരണം ചെയ്യുന്നതിനായി ഉൽപ്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
“ഇന്ത്യയുടെ എയ്‌റോസ്‌പേസ് യാത്രയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പങ്കാളിത്തമെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ സുകരൺ സിംഗ് പറഞ്ഞു. ഇന്ത്യയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’, ആത്മനിർഭർ ഭാരത് സംരംഭങ്ങൾക്കുള്ള ഡസ്സോൾട്ട് ഏവിയേഷന്റെ ഉറച്ച പിന്തുണ അടിവരയിടുന്നതാണ് ഈ കരാറുകളിൽ ഒപ്പുവെച്ചതെന്ന് ഡസ്സോൾട്ട് ഏവിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
Highlights: Rafale fighter jets to be manufactured in India; Tata signs deal