Editorial

വൃത്തിയോടെ നാട് വളരട്ടെ

ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കാൻ ചുമതലപ്പെട്ടവരാണ് നമ്മൾ. പലപ്പോഴും ആ കടമ മറന്ന് സ്വന്തം സമൂഹത്തെ മാലിന്യ പറമ്പാക്കി മാറ്റുകയാണ് ചെയ്യുന്നത്. ശാരീരികമായ വ്യക്തി ശുചിത്വത്തിലും വസ്ത്രധാരണത്തിലും മറ്റെല്ലാ കാര്യത്തിലും ‘മിസ്റ്റർ പെർഫെക്റ്റ്’ എന്ന മേനി നടിക്കുന്നവരാണ് സകല മനുഷ്യരും. ആധുനികയുഗത്തിൽ ഭൂമിയിൽ ഏറ്റവും കൂടുതൽ മാലിന്യങ്ങൾ ഉണ്ടാക്കുന്നതും വലിച്ചെറിയുന്നതും ഇത്തരം മനുഷ്യരാണ്. ഉപഭോക്തൃ സംസ്കാരത്തിന്റെ അനിയന്ത്രിതമായ വളർച്ച ഇതിലെ സുപ്രധാനമായ കാരണമാണ്. ആവശ്യമുള്ളതും ആവശ്യമില്ലാത്തതും അത് വസ്തുക്കളാവട്ടെ ഭക്ഷണം ആവട്ടെ എന്തുതന്നെയാണെങ്കിലും വാങ്ങിച്ചു കൂട്ടി ആർക്കും ഉപയോഗപ്പെടുത്താത്ത വിധത്തിൽ അല്ലെങ്കിൽ ഉപയോഗിക്കാനാവാത്ത വിധത്തിൽ നശിപ്പിച്ച് കളഞ്ഞ് വേസ്റ്റ് ആക്കുന്ന ഒരു രീതി എല്ലാവരുടെയും പൊതുരീതിയായി മാറിയിരിക്കുന്നു. ഒരിക്കലും അനുവദിച്ചുകൂടാത്തതും കർശനമായി നിയന്ത്രിക്കേണ്ടതുമായ ഒരു മനോഭാവവും പ്രവണതയുമാണിത്. അതുകൊണ്ടുതന്നെ ഇത്തരം ദുഷ് ചെയ്തികൾക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ വലിയ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു. 2024 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാർച്ച് 30ന് ഞായറാഴ്ച പരിസമാപ്തിയിലെത്തിയ ഈ വിജയ പദ്ധതിയുടെ ഗുണം, നേട്ടം അത് കാലങ്ങളോളം നീണ്ടു നിൽക്കും. ആറുമാസക്കാലം കൊണ്ടാണ് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് സമാനതകളില്ലാത്ത പ്രയത്നത്തിലൂടെയും ഏകോപനത്തിലൂടെയും മാലിന്യമുക്ത കേരളം എന്ന സംസ്ഥാന ലക്ഷ്യം കൈവരിക്കാൻ സാധിച്ചത്. ഔദ്യോഗികമായ പ്രഖ്യാപനം തിരുവനന്തപുരത്ത് ഏപ്രിൽ ഒമ്പതിന് നടക്കുന്ന വൃത്തികോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2025 പുതുവർഷത്തിലെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ നേട്ടത്തിന്റെ പൊൻകിരീടം ആണ് കേരളത്തിന്റെ തലയിൽ ചൂടുന്നത്.
180 ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ജനകീയ ക്യാമ്പയിനിൽ മാലിന്യത്തിന്റെ പരമാവധി അളവ് കുറയ്ക്കുക ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ വളമായി ഉപയോഗമാക്കി മാറ്റുക, ജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് തരംതിരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറി പൂർണമായ ഗ്രീൻ പ്രോട്ടോകോൾ പാലിക്കുക. അതോടൊപ്പം തന്നെ ഒറ്റത്തവണ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ കർശനവും കൃത്യവുമായ നിരോധനം തുടങ്ങി അനാവശ്യമായി മാലിന്യം സൃഷ്ടിക്കുന്നവർക്കും പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും എതിരെ പിടയും ജയിൽവാസവും ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ തുടങ്ങി സ്ഫടിക സമാനമായ വ്യക്തതയാർന്ന പദ്ധതി രൂപരേഖയാണ് വിജയത്തിന്റെ ആധാരശില. കക്ഷിരാഷ്ട്രീയ ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഈ മഹത്തായ മുന്നേറ്റത്തിന് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാന ജില്ലാ പ്രാദേശിക തലങ്ങളിൽ സൃഷ്ടിച്ച മാതൃകകൾ പ്രശംസനീയമാണ്. 99 ശതമാനം പഞ്ചായത്തുകളിലും 82 മുൻസിപ്പാലിറ്റികളിലും 5 കോർപ്പറേഷനുകളിലും ഈ പദ്ധതിയുടെ പരിപൂർണ്ണമായ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് അഭിമാനകരമാണ്.
കോർപ്പറേഷനുകളിൽ 83.53 ശതമാനവും നഗരസഭകളിൽ 94.25 ശതമാനവും നേട്ടം കൈവരിക്കാനായി. സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കുക എന്ന എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപിത ലക്ഷ്യം കൂടിയാണ് ഇവിടെ വിജയകരമായി പര്യവസാനിക്കുന്നത്. ആ വിജയത്തിന്റെ ആദ്യ നാഴികക്കല്ലാണ് ഞായറാഴ്ച സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ നടന്ന മാലിന്യ മുക്ത പ്രഖ്യാപനം.
സർക്കാർ നിർദ്ദേശിക്കപ്പെട്ട പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള 13 ശതമാനമെങ്കിലും പൂർത്തീകരിച്ചവരെയാണ് ഈ അംഗീകാരത്തിന് പ്രധാനമായും പരിഗണിച്ചത്. ഹരിത കേരളം മിഷൻ ശുചിത്വമിഷൻ കുടുംബശ്രീ മാലിനീകരണ നിയന്ത്രണ ബോർഡ് കേരളക്കര മാലിന്യ പദ്ധതി ക്ലീൻ കേരള കമ്പനി എന്നിവയുമായുള്ള തദ്ദേശസ്ഥാപനങ്ങളുടെ സംയോജനവും ഈ വിജയത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്.
ഇതോടൊപ്പം തന്നെ എല്ലാം മറന്ന് നാടിന്റെ ശുചിത്വ പാലനത്തിനായി ആത്മസമർപ്പണത്തോടെ രംഗത്തിറങ്ങിയ സകല ജനസമൂഹത്തെയും വിജയത്തിന്റെ ഈ സുവർണ്ണ നിമിഷത്തിൽ അഭിവാദ്യം ചെയ്യുന്നു. ജലാശയങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ള സാമൂഹ്യദ്രോഹ നടപടികളെ നിയമത്തിന്റെ ശക്തികൊണ്ട് ചർച്ച ചെയ്യാൻ സാധിച്ചതും ഹരിത കർമ്മ സേനയുടെ യൂസർ ഫ്രീ യഥാസമയം നൽകിയില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ നിർത്തലാക്കുന്നത് അടക്കം കർശനമായ നിബന്ധനകളും ഈ വിജയത്തിൻ്റെ കാരണമാണ്.
കൂട്ടായ പ്രവർത്തനത്തിലൂടെയാണ് 2016 നവംബറിൽ വെളിയിട വിസർജ്ജന സംസ്ഥാനമായി മാറാനും നമുക്ക് കഴിഞ്ഞത്. മഹാപ്രളയങ്ങളെയും മഹാവ്യാധികളെയും നേരിട്ട് കേരളം തിരിച്ചുവരവിനായുള്ള വലിയ പോരാട്ടത്തിലാണ്. അതിജീവന വഴിയിൽ ഉയരും ഉടലും ഒന്നായി പിറവി കൊള്ളുന്ന നവകേരളം പേര് പോലെ തന്നെ അന്വാർത്ഥമാക്കണമെങ്കിൽ ഈ കൂട്ടായ്മ തകരാതെ മൂന്നോട്ട് പോകണം. അതിൻ്റെ ആദ്യപടിയായി മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയുമുള്ള ഇടപെടലുകൾ നടത്താം. ബ്രഹ്മപുരവും, ലാലൂരും വിളപ്പിൽ ശാലയും ആമയിഴഞ്ചാൻ തോടും നാം ചെയ്ത തെറ്റുകൊണ്ട് മരണപ്പെട്ട, മലയാളിയുടെ അലക്ഷ്യമായ മാലിന്യ സംസ്കരണത്തിൻ്റെ രക്തസാക്ഷിയായ ജോയിയും ഇനിയും ആവർത്തിക്കാതിരിക്കട്ടെ..അവിടെ പുലരും യഥാർത്ഥ നവകേരളം

error: