ആത്മഹത്യ തന്നെ, സുശാന്തിന്റെ മരണത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചു
മുംബൈ(Mumbai): ബോളിവുഡ് നടൻ സുശാന്ത് സിങ് (Sushant Singh) മരിച്ച സംഭവം ആത്മഹത്യ തന്നെയെന്ന് അന്വേഷണം പൂർത്തിയാക്കി സിബിഐ റിപ്പോർട്ട് (CBI Report) സമർപ്പിച്ചു. മുംബൈ കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം നിഗമനത്തിൽ എത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അട്ടമിറിയുണ്ടായെന്ന് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണത്തെത്തുടർന്ന് കേസ് കൈമാറുകയായിരുന്നു. ആദ്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നീ ഏജൻസികളും കേസ് അന്വേഷിച്ചിരുന്നു. പിന്നീടാണ് കേസ് സി ബി ഐക്ക് കൈമാറിയത്.
2020 ജൂണ്‍ 14 ന് ആണ് നടനായ സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തി നാല് വയസായിരുന്നു. പത്തിലേറെ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചേയിലൂടെയാണ് അഭിനയജീവിതം ആരംഭിച്ചത്.
1986ല്‍ ബിഹാറിലെ പാട്‍നയിലാണ് (Patna) സുശാന്ത് ജനിച്ചത്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’, പികെ, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, കേദാര്‍നാഥ്, ചിച്ചോറെ എന്നിവയാണ് പ്രധാന സിനിമകള്‍.
Highlights: CBI submitted on Final report Sushant’s death