International

യുക്രെയ്‌നിലെ കരസേനാ കമാൻഡർ രാജിവച്ചു

യുക്രെയ്ൻ: റഷ്യ- യുക്രെയ്ൻ സംഘർഷത്തിലെ തുടർച്ചയായ ആക്രമണങ്ങളിൽ യുക്രേനിയൻ സൈനികർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുക്രെയ്‌നിന്റെ കരസേനാ കമാൻഡർ മിഖായേൽ ഡ്രാപതി തന്റെ സ്ഥാനത്ത് നിന്ന് രാജിവച്ചു.

ഞായറാഴ്ച റഷ്യ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 12 യുക്രേനിയൻ സൈനികരെങ്കിലും കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രേനിയൻ പ്രക്ഷേപകനായ സുസ്പിൽനെ റിപ്പോർട്ട് ചെയ്തു. ആക്രമണം നടന്ന സ്ഥലം യുക്രെയ്ൻ വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ സുസ്പിൽനെ സ്രോതസ്സുകൾ പ്രകാരം, ഡ്നെപ്രോപെട്രോവ്സ്ക് മേഖലയിലെ നോവോമോസ്കോവ്സ്കി സൈനിക പരിശീലന സ്ഥലത്തിന് സമീപമായിരിക്കാം ആക്രമണം നടന്നത്.

യുക്രേനിയൻ സായുധ സേനയുടെ 158-ാമത് സെപ്പറേറ്റ് മെക്കാനൈസ്ഡ് ബ്രിഗേഡും (എസ്എംബി) 33-ാമത് എസ്എംബിയും ലക്ഷ്യമിട്ട് ഞായറാഴ്ച നോവോമോസ്കോവ്സ്കി പരിശീലന ഗ്രൗണ്ടിലെ ഒരു ടെന്റ് ക്യാമ്പ് ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്.

എഎഫ്‌യുവിലെ കരസേനയുടെ കമാൻഡർ സ്ഥാനത്ത് നിന്നുള്ള എന്റെ രാജി സംബന്ധിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഞാൻ തീരുമാനിച്ചു, എന്നാണ് സോഷ്യൽ മീഡിയ പ്രസ്താവനയിൽ ഡ്രാപതി എഴുതിയത്. 239-ാമത് പരിശീലന ഗ്രൗണ്ടിൽ ഉണ്ടായ ദുരന്തത്തിൽ നമ്മുടെ ഒരുപാട് സൈനികർ മരിച്ചെന്നും അദ്ദേഹം കുറിച്ചു. പരിശീലന ഗ്രൗണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഡ്രാപതി എഴുതി.

മാർച്ചിൽ, റഷ്യൻ പ്രതിരോധ മന്ത്രാലയം ഒരു ഇസ്‌കാൻഡർ-എം മിസൈൽ ഉപയോഗിച്ച് ആ കേന്ദ്രത്തിൽ ആക്രമണം നടത്തി 150 വരെ യുക്രേനിയൻ സൈനികരെയും 30 വിദേശ സൈനിക ഇൻസ്ട്രക്ടർമാരെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തെത്തുടർന്ന്, ഡ്രാപതി കാലഹരണപ്പെട്ട നടപടിക്രമങ്ങൾക്കും എഎഫ്‌യു റാങ്കുകൾക്കുള്ളിലെ അശ്രദ്ധയ്ക്കും എതിരെ ആഞ്ഞടിച്ചിരുന്നു.

യുക്രെയ്‌നിന്റെ പ്രതിരോധ മേഖലയെ സംബന്ധിച്ചിടത്തോളം അഴിമതി വ്യാപകവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ഒരു പ്രശ്നമാണ്, ഇത് യുദ്ധോപകരണങ്ങൾ, ഭക്ഷ്യ വിതരണ ലൈനുകൾ എന്നിവ മുതൽ പ്രതിരോധ കോട്ടകൾക്കുള്ള ഫണ്ടുകളുടെ ദുരുപയോഗത്തിലേക്ക് വരെ കാര്യങ്ങളെത്തുന്നു. കഴിഞ്ഞ മാസം, യുക്രെയ്നിലെ സുരക്ഷാ സേവനം, 120,000 മോർട്ടാർ ഷെല്ലുകൾ വിതരണം ചെയ്ത അഴിമതി പദ്ധതിയിൽ ഉൾപ്പെട്ട നിരവധി സൈനിക ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് ചെയ്തിരുന്നു.

Highlights: Ukraine’s army commander resigns

error: