ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളെ വീണ്ടും കൊലപ്പെടുത്തി ഇസ്രയേൽ; ഒരാഴ്‌ചക്കുള്ളിൽ കൊലപ്പെടുത്തിയത് 100 പേരെ
ഗാസ(Gaza): ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികളെ വീണ്ടും കൊലപ്പെടുത്തി ഇസ്രയേൽ സൈന്യം. റാഫയിലെ യുഎസ് സഹായ വിതരണ കേന്ദ്രത്തിന് സമീപം ഭക്ഷണത്തിനായി കാത്തുനിന്ന പലസ്തീനികൾക്ക് നേരെ ഇസ്രയേൽ സൈന്യം ഷെൽ ആക്രമണവും വെടിവെപ്പും നടത്തിയതായി ഗാസയിലെ അൽ-അഖ്‌സ ടിവി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ 23 മൃതദേഹങ്ങൾ കണ്ടെടുത്തതായും 200 ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.
ഭക്ഷണം വിതരണം ചെയ്ത സ്ഥലം തങ്ങളുടെ മേൽനോട്ടത്തിലായിരുന്നുവെന്നും ഒരു അമേരിക്കൻ കമ്പനിയുമായി സഹകരിച്ചായിരുന്നു സഹായ വിതരണം നടത്തിയതെന്നും യൂറോ-മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു. ഇതോടെ ഒരാഴ്‌ചക്കുള്ളിൽ ഭക്ഷണം വാങ്ങാനെത്തിയവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം 100 ആയി.
ഭക്ഷണം വാങ്ങാനെത്തുന്ന സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചുള്ള ഇസ്രയേലിന്റെ ആക്രമണങ്ങൾ ആശങ്കകൾ വർധിപ്പിക്കുകയാണ്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഗാസയിൽ ഇസ്രയേൽ കുറഞ്ഞത് 38 പേരെ കൊലപ്പെടുത്തിയതായി മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഇതോടെ 2023 ഒക്ടോബർ ഏഴ് മുതൽ തിങ്കളാഴ്‌ചവരെയുള്ള ഗാസയിലെ മരണസംഖ്യ 54,4170 ആയി.
Highlights: Israeli forces kill at least 23 Palestinians waiting for aid in Gaza