ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസ്; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം(Thiruvananthapuram): ഐബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കുടുതല്‍ തെളിവെടുപ്പിനായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.
രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് ചെലവഴിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി സുകാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സാമ്പത്തിക ചൂഷണം, പീഡനം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സുകാന്തിനെതിരേ പോലീസ് കേസെടുത്തത്.
അതേ സമയം തെളിവെടുപ്പിനിടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഐബി ഉദ്യോഗസ്ഥയും താനും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. യുവതി ജീവനൊടുക്കിയതിന്റെ കാരണം തനിക്കറിയില്ലെന്നാണ് സുകാന്ത് പോലീസ് സംഘത്തോട് വ്യക്തമാക്കിയത്.
സുകാന്തിന് മറ്റ് പല യുവതികളുമായി ബന്ധമുണ്ടായിരുന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സുകാന്ത് ഐബി ഉദ്യോഗസ്ഥയുമായി പ്രണയത്തിലാകുകയും ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവും നടത്തിയ ശേഷം വിവാഹത്തില്‍ നിന്നു പിന്മാറിയതാണ് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.
Highlights: Case in which IB official lost his life; Evidence collection in Kerala complete