KeralaTop Stories

ചാവക്കാടിനും കൊച്ചിക്കും ഇടയില്‍ തീരമേഖലയില്‍ എണ്ണ വ്യാപനത്തിന് സാധ്യത

തൃശൂർ (Thrissur): കേരളതീരത്ത് എണ്ണ വ്യാപന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അറബിക്കടലില്‍ തീപിടിച്ച കപ്പലില്‍ നിന്ന് ചാവക്കാടിനും കൊച്ചിക്കും ഇടയിലെ തീരമേഖലയില്‍ വരും ദിവസങ്ങളില്‍ എണ്ണ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്‍ട്രല്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ് അറിയിച്ചു. ഇത് വലിയ പാരിസ്ഥിതിക പ്രതിസന്ധിക്ക് കാരണമായേക്കുമെന്ന് INCOIS ആണ് മുന്നറിയിപ്പ് നല്‍കിയത്.

ബേപ്പൂർ തീരത്തുനിന്ന് 88 നോട്ടിക്കൽ മൈലും കണ്ണൂർ അഴീക്കലിൽനിന്നു 44 നോട്ടിക്കൽ മൈലും അകലെയായാണ് ചരക്കുകപ്പലിൽ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. ഇത് കേരളത്തെ ആശങ്കയിലാഴ്ത്തുന്നതാണ്. കപ്പലിലെ 22 ജീവനക്കാരിൽ 4 പേരെ കാണാതായി. 18 പേരെ രക്ഷപ്പെടുത്തി. സിംഗപ്പൂരിൽ റെജിസ്റ്റർ ചെയ്ത വാൻ ഹെയിലി 503 എന്ന കപ്പലിനാണു തീപിടിച്ചത്. അപകടമുണ്ടായ ഭാഗത്തുനിന്ന് ഏറ്റവുമടുത്തുള്ള തീരമേഖലകൾ തലശ്ശേരിക്കും വടകരയ്ക്കുമിടയ്ക്കാണ്. കപ്പലിനു പൂർണമായി തീപിടിച്ചതായി നാവികസേന അറിയിച്ചു.

മൂന്നാഴ്ചയ്ക്കുള്ളിൽ കേരള തീരത്തിനുസമീപം കടലിലുണ്ടാകുന്ന രണ്ടാമത്തെ കപ്പലപകടമാണിത്. കൊളംബോയിൽ നിന്നു വെള്ളിയാഴ്ച പുറപ്പെട്ട കപ്പൽ നവിമുംബൈയിൽ എത്തേണ്ടതായിരുന്നു.

കണ്ടെയ്നർ പൊട്ടിത്തെറിക്കുന്നതും മുകളിലുള്ള കണ്ടെയ്നറുകൾ തകർന്നുകിടക്കുന്നതും നാവികസേന നൽകിയ ദൃശ്യങ്ങളിലുണ്ട്. ഇരുപത്തഞ്ചിലേറെ കണ്ടെയ്നറുകൾ കടലിലേക്കു തെറിച്ചുവീണു.

ജീവനക്കാരിലേറെയും തായ്‌വാൻ സ്വദേശികളാണ്. ചൈന, മ്യാൻമർ, ഇന്തൊനീഷ്യ സ്വദേശികളുമുണ്ട്. കാണാതായ 4 പേരിൽ 2 പേർ തായ്‌വാൻ സ്വദേശികളും മറ്റ് രണ്ടുപേർ ഇന്തോനേഷ്യ, മ്യാൻമർ സ്വദേശികളുമാണ്.

Highlights: Possibility of oil spill in the coastal area between Chavakkad and Kochi

error: