സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം; കോഴിക്കോട് തോട്ടിൽ വീണ് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം(Thiruvananthapuram): സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. കോഴിക്കോട് അന്നശ്ശേരിയിൽ തോട്ടിൽ വീണ് മൂന്നര വയസുള്ള കുട്ടി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിലിന്റെ മകൾ നക്ഷത്ര ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. കാസർകോട് തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. മധൂർ കേളുഗുഡെയിലെ 63 കാരി ഭവാനിയാണ് മരിച്ചത്.
അതേസമയം, കൊട്ടിയൂർ ബാവലി പുഴയുടെ ഭാഗമായ അണുങ്ങോട് പുഴയിൽ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊട്ടിയൂരിൽ രണ്ട് തീർത്ഥാടകരെ കാണാതായിരുന്നു. കോഴിക്കോട് അത്തോളി സ്വദേശി നിഷാന്തിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. കുടുംബത്തോടൊപ്പം കൊട്ടിയൂരിൽ ദർശനത്തിന് എത്തിയതായിരുന്നു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂരും കാസർകോടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. രൂക്ഷമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മറ്റന്നാൾ വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Highlights: Three dead in rain-related incidents in the state; Three-and-a-half-year-old girl dies after falling into Kozhikode creek