ആശാവർക്കർമാർക്ക് എതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെസിഐടിയു സംസ്ഥാന സെക്രട്ടറിയുടെ അധിഷേപ പരാമര്‍ശം
കൊച്ചി: ആശാവര്‍ക്കര്‍മാര്‍ക്കെതിരെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയും അധിക്ഷേപകരമായ പരാമര്‍ശവുമായി സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി. കൊച്ചിയില്‍ സിഐടിയു സംഘടിപ്പിച്ച ആശ വര്‍ക്കര്‍മാരുടെ ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ചിലായിരുന്നു അധിക്ഷേപകരമായ പരാമര്‍ശം.
സമര നായകന്‍ സുരേഷ് ഗോപി എത്തുവെന്നാണ് പ്രചരിപ്പിച്ചതെന്ന് കെ.എന്‍ ഗോപിനാഥ് പറഞ്ഞു. വന്നതിന് പിന്നാലെ സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുത്തു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ പരാതി കൊടുത്തപ്പോള്‍ അത് നിര്‍ത്തി. സുരേഷ് ഗോപി കുട കൊടുക്കുന്നതിന് പകരം ഓണറേറിയം കൊടുക്കാന്‍ പാര്‍ലമെന്റില്‍ സംസാരിക്കണ്ടേയെന്നു കെ.എന്‍ ഗോപിനാഥ് ചോദിച്ചു.
അതേസമയം, ആശ വര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച സിഐടിയു നേതാക്കള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നതില്‍ ഭാഷ പ്രധാനമാണ്. പരിഹാസ്യമായ ഭാഷയില്‍ വിമര്‍ശനം പാടില്ല. അത് ഇടതുപക്ഷ സംസ്‌ക്കാരമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു