കളമശ്ശേരി പോളിയിലെ കഞ്ചാവ് കേസ്: 16,000 കൈമാറിയത് ഗൂഗിൾ പേ വഴി
കൊച്ചി : കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വിൽപ്പനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്നലെ പിടിയിലായ മുഖ്യപ്രതി കൊല്ലം സ്വദേശി അനുരാജ് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച് വിപണനം തുടങ്ങിയിട്ട് 6 മാസമായെന്നാണ് പൊലീസ് കണ്ടെത്തൽ. നാല് കിലോ കഞ്ചാവാണ് അനുരാജ് വാങ്ങിയത്. എന്നാൽ 2 കിലോ മാത്രമാണ് പിടിച്ചെടുത്തത്. കാണാതായ രണ്ട് കിലോ കഞ്ചാവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടരുകയാണ്. വിൽപ്പനക്കുള്ള കഞ്ചാവ് വാങ്ങാൻ അനുരാജ് ഗൂഗിൾ പേ വഴി 16000 രൂപയും ബാക്കി പണം നേരിട്ടും കൈമാറിയെന്നും പൊലീസ് കണ്ടെത്തി.
അനുരാജാണ് ഹോളി ആഘോഷത്തിന്റെ മറവിൽ കളമശ്ശേരി പോളിടെക്നിക്കിലേക്ക് കഞ്ചാവ് എത്തിക്കാൻ പണം പിരിച്ചത്. വ്യാപക പണപ്പിരിവ് നടത്തിയില്ലെന്നും കുറച്ചു പേർക്കാണ് കഞ്ചാവ് എത്തിച്ചതെന്നുമാണ് അനുരാജിന്റെ മൊഴി. റിമാൻഡിലുള്ള അനുരാജിനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
കഞ്ചാവ് എത്തിച്ച് നൽകിയത് ഒരു ഇതര സംസ്ഥാനക്കാരനാണ്. ഇതര സംസ്ഥാനക്കാരന് പണം നൽകി ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച ആലുവ സ്വദേശികളായ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ഷാലിക്കും ആഷിക്കും നൽകിയ മൊഴികളാണ് ലഹരിവേട്ടയിൽ നിർണായകമായതും ഹോസ്റ്റലിലെ റെയ്ഡിലേക്ക് എത്തിയതും. കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അനുരാജ് കഞ്ചാവ് വാങ്ങാൻ പണം പിരിച്ച് പൂർവ വിദ്യാർത്ഥികളായ ആഷിക്കിനെയും ഷാലിക്കിനെയും ഏൽപ്പിക്കുകയായിരുന്നുവെന്നായിരുന്നു മൊഴി. വിതരണത്തിനായി എത്തിച്ച രണ്ടു കിലോയോളം കഞ്ചാവ് ആകാശിന്റെ മുറിയിലാണ് സൂക്ഷിച്ചത്. അർധ രാത്രി പൊലീസ് സംഘം ക്യാമ്പസിൽ പരിശോധന നടത്തുമ്പോൾ അനുരാജ് സ്ഥലത്തുണ്ടായിരുന്നില്ല. നാല് കിലോയോളം കഞ്ചാവ് വാങ്ങിയ ഇയാൾ മറ്റിടങ്ങളിൽ ഇത് വിതരണം ചെയ്തോ എന്നും അന്വേഷിക്കുന്നുണ്ട്. ഇതര സംസ്ഥാനക്കാരനായ ലഹരി വിൽപ്പനക്കാരനെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
കളമശ്ശേരിയിലെ ലഹരിവേട്ടയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ മിന്നൽ പരിശോധന തുടരുകയാണ്. ഇന്നലെ സ്വകാര്യ ഹോസ്റ്റലുകളിലും വാഹനങ്ങളിലും നടത്തിയ പരിശോധനയിൽ വിവിധ ഇടങ്ങളിൽ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.