ആലപ്പുഴയിൽ 48 കാരന് കോളറ സ്ഥിരീകരിച്ചു
ആലപ്പുഴ(Alappuzha): എടത്വാ തലവടിയിൽ 48 കാരന് കോളറ സ്ഥിരീകരിച്ചു. തലവടി സ്വദേശി പുത്തൻപറമ്പിൽ പി.ജി രഘുവിനാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ തിരുവല്ലയിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിളക്കവുമുണ്ടായിരുന്നു. സംശയത്തെ തുടർന്ന് ഇദ്ദേഹത്തിന്റെ രക്തം പരിശോധിച്ചതോടെയാണ് കോളറ സ്ഥിരീകരിച്ചത്. നിലവിൽ കോളറ ബാധിതനായ രോഗി ഗുരുതരാവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.
കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സമീപവാസികളുടെ കിണറിൽ നിന്നും മറ്റു ജല സ്രോതസ്സുകളിൽ നിന്നും വെള്ളത്തിന്റെ സാംപിളുകൾ നേരത്തെ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് കോളറ. വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം ബാധിക്കുക. കടുത്ത വയറിളക്കം, ഛർദി, നിർജലീകരണം എന്നിവ മൂലം ആരോഗ്യനില പെട്ടെന്ന് മോശമാകാം.
ശരീരഭാരത്തിന്റെ പത്തു ശതമാനമോ അതിൽ കൂടുതലോ കുറയുന്നത് ഗുരുതര നിർജലീകരണത്തിന്റെ ലക്ഷണമാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക, കുടിക്കാൻ ശുദ്ധജലം മാത്രം ഉപയോഗിക്കുക, പല്ലുതേക്കാൻപോലും ശുദ്ധജലം ഉപയോഗിക്കുക, പൂർണമായും വേവിച്ചതും ചൂടുള്ളതുമായ ഭക്ഷണം കഴിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങൾ. രോഗിയുടെ മലവിസർജത്തിലൂടെ ബാക്ടീരിയ പുറത്തുവരും. ഇത് വെള്ളത്തിൽ കലർന്നാൽ രോഗവ്യാപനത്തിന് കാരണമാകും.
Highlights: A 48-year-old man in Alappuzha has been confirmed to have cholera.