വലിയ സ്ഫോടനത്തിനടക്കം സാധ്യത; മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്, എണ്ണപ്പാട നീക്കുന്നത് തുടരുന്നു
കൊച്ചി(Kochi): അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പൽ മുങ്ങിയത്. കോസ്റ്റുഗാർഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാർബൈഡ് നിറച്ച കണ്ടെയ്നറുകൾ അപകടകരമെന്നാണ് വിലയിരുത്തൽ.
കണ്ടെയ്നറുകളിൽ വെളളം കടന്നാൽ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം. അതേസമയം, കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിലൊന്ന് കൊല്ലം കരുനാഗപ്പള്ളി ചെറയീഴിക്കൽ തീരത്ത് അടിഞ്ഞു. അര്‍ധരാത്രിയോടെയാണ് കണ്ടെയ്നര്‍ ഉഗ്രശബ്ദത്തോടെ തീരത്തടിഞ്ഞത്. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം.
Highlights: Risk of major explosion; 250 tons of calcium carbide found on sunken ship, oil field continues to be evacuated