ചാലക്കുടി ദേശീയപാതയില്‍ ഇന്നുമുതല്‍ പരീക്ഷണ ഗതാഗതപരിഷ്കാരം
ചാലക്കുടി(CHALAKKUDY): ചിറങ്ങര അടിപ്പാത നിർമാണത്തെതുടർന്ന് ദേശീയപാതയില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇന്നു വൈകീട്ട് നാലുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗതപരിഷ്കാരം നടപ്പാക്കും.
പാതയിലെ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണു തീരുമാനം.
പോലീസ്, ആർടിഒ, ദേശീയപാത അതോറിറ്റി, മോട്ടോർ വെഹിക്കിള്‍ ഡിപ്പാർട്ട്മെന്‍റ് എന്നിവർ ചേർന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനും നിർദേശമുണ്ട്.
വലിയ വാഹനങ്ങള്‍ ദേശീയപാതയിലൂടെ തന്നെ കടത്തിവിടും. ചെറു വാഹനങ്ങള്‍ താൽകാലിക പാതയിലൂടെ വഴി പോകണം. തിരക്കുകൂടുതലുള്ള രാവിലെ ചാലക്കുടി ഭാഗത്തുനിന്നു വരുന്ന ചെറുവാഹനങ്ങള്‍ മുരിങ്ങൂർ അടിപ്പാത വഴി അന്നനാട്, കാടുകുറ്റി, പുളിക്കകടവ്, എരയാംകുടി വഴി അങ്കമാലിയിലേക്കു പോകണം. വൈകീട്ട് അങ്കമാലിയില്‍നിന്നു ചാലക്കുടിയിലേക്കവരുന്ന വാഹനങ്ങള്‍ പൊങ്ങം, വെസ്റ്റ് കൊരട്ടി, വാളൂർ, തീരദേശ റോഡ്, കാടുകുറ്റി, അന്നനാട്, മുരിങ്ങൂർ വഴി പോകണം.
ചാലക്കുടി ഭാഗത്തുനിന്നു അങ്കമാലി ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ മുരിങ്ങൂരില്‍നിന്നു തിരിഞ്ഞ് മേലൂർ, പാലമുറി, കോനൂർ, നാലുകെട്ട്, പാലിശേരി, കറുകുറ്റി വഴി പോകണം.
പേരാമ്പ്ര നിർമാണപ്രവർത്തനങ്ങള്‍ നടക്കുന്ന ഭാഗത്തെ തിരക്ക് ഒഴിവാക്കുന്നതിനായി ചാലക്കുടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ പോട്ട – ആളൂർ – കൊടകര വഴിയോ, നാടുകുന്നില്‍ നിന്നുതിരിഞ്ഞ് ചെറുകുന്ന് – ആളൂർ – കൊടകര വഴിയോ പോകേണ്ടതാണ്. കൊടകര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഗാന്ധി നഗർ സർവീസ് റോഡ് -വല്ലപ്പാടി കനകമല – പനമ്പിള്ളി കോളേജ് വഴി പോട്ടയിലെത്തി യാത്ര തുടരണം.
റൂറല്‍ എസ്പി ബി. കൃഷ്ണകുമാർ, ദേശീയപാത അതോറിറ്റി പ്രോജക്‌ട് ഡയറക്ടർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഓണ്‍ലൈനായി ചേർന്ന യോഗത്തില്‍ പങ്കെടുത്തു.
Highlights: Trial traffic reforms on Chalakudy National Highway from today