National

2028 ലക്ഷ്യമിട്ട് രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍

ഭോപ്പാല്‍( Bhopal): 2028 നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സംഘടന സംവിധാനം ശക്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി ഭോപ്പാലിലെത്തി മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് രാഹുലിന്റെ സന്ദര്‍ശനം. വിവിധ തലങ്ങളിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച യോഗത്തിൽ രാഹുല്‍ നേതൃത്വം നല്‍കി. തളര്‍ച്ച അനുഭവിക്കുന്ന സംസ്ഥാന ഘടകത്തെ പ്രവർത്തനക്ഷമമാക്കുകയാണ് എഐസിസിയുടെ ഉദ്ദേശം.

പ്രചരണ ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. യോഗത്തില്‍ വിവിധ വിഷയങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് പങ്കുവെച്ചു.

നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ജിതു പട്‌വാരിയും മുന്‍ മുഖ്യമന്ത്രി കമല്‍നാഥും രാഹുല്‍ ഗാന്ധിയെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് ചൗധരി, സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജിതു പട്‌വാരി, കമല്‍നാഥ്, മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്, പ്രതിപക്ഷ നേതാവ് ഉമാങ് സിംഗാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘ഓപ്പറേഷന്‍ സംഘടന കെട്ടിപ്പടുക്കല്‍’ കൊണ്ട് ലക്ഷ്യമിടുന്നത് താഴെതട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കലും പ്രവര്‍ത്തകരില്‍ പുതിയ ഉണര്‍വ് ഉണ്ടാക്കലുമാണെന്ന് മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് പറഞ്ഞു. ‘ഞങ്ങള്‍ വളരെ കാലമായി ഭരണത്തിലില്ല. ‘മിഷന്‍ 2028’ലൂടെ സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുക എന്നാണ് ലക്ഷ്യമിടുന്നത്’, അരുണ്‍ യാദവ് പറഞ്ഞു.

2018 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള ചെറിയ കാലയളവില്‍ അധികാരത്തില്‍ വന്നെങ്കിലും ഫലത്തില്‍ 2003 മുതല്‍ സംസ്ഥാന ഭരണത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താണ്. 2028ലാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല.

Highlights: Rahul Gandhi launches Congress’ ‘Sangathan Srijan Abhiyan’ in Madhyapradesh

error: