മധ്യപ്രദേശിലെ മാധ്യമപ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി(New Delhi): ചമ്പൽ നദിയിലെ അനധികൃത മണൽ ഖനനം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരേ ഭിന്ദിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നിലവിൽ ഡൽഹിയിൽ താമസിക്കുന്ന മാധ്യമപ്രവർത്തകർക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസ് പി.കെ. മിശ്ര, ജസ്റ്റിസ് മൽമോഹൻ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകി.
ദൈനിക് ബെജോർ രത്‌ന എന്ന പ്രാദേശിക പ്രസിദ്ധീകരണത്തിൽ ജോലി ചെയ്യുന്ന ശശികാന്ത് ജാതവ്, സ്വരാജ് എക്‌സ്പ്രസിന്റെ ജില്ലാ ബ്യൂറോ ചീഫ് ആയ അമർകാന്ത് സിംഗ് ചൗഹാൻ എന്നിവർക്കെതിരെയാണ് കേസ്. ചമ്പൽ നദിയിലെ അനധികൃത മണൽ ഖനന പ്രവർത്തനങ്ങളുടെ വാർത്ത ഇരുവരും ചേർന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മെയ് 1ന് പൊലീസ് സൂപ്രണ്ട് വിളിച്ചുവരുത്തി, അപമാനിക്കുകയും മർദിക്കുകയും മറ്റു മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് നഗ്നനാക്കി നിർത്തുകയും ചെയ്തുവെന്നാണ് മാധ്യമപ്രവർത്തകരുടെ ആരോപണം.
പൊലീസിനെതിരെ കേസ് കൊടുത്തതിനു ശേഷം അതിൽ നിന്നും പിൻവാങ്ങാനും ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാൽ ഇവരുടെ ആരോപണത്തെ സംസ്ഥാനവും പൊലീസ് വിഭാഗവും എതിർത്തു. പൊലീസിനെതിരെ മാധ്യമപ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളഇവില്ലാത്ത പക്ഷം സംരക്ഷണം നൽകാനാവില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി അവധി കഴിയുന്നതു വരെയുള്ള രണ്ടാഴ്ചക്കാലത്തേക്ക് അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു.
Highlights: Supreme Court stays arrest of journalists in Madhya Pradesh