ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് മാവോവാദികളെ വധിച്ചു
റായ്പുര്‍(Raipur): ഛത്തീസ്ഗഢില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടു മാവോവാദികള്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ പുസ്ഗുന്ന മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലോക്കല്‍ ഓര്‍ഗനൈസേഷന്‍ സ്‌ക്വാഡ് (എല്‍ഒഎസ്) കമാന്‍ഡർ ബാമൻ ആണ്. സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട വനിതാ മാവോവാദിയുടെ പേരുവിവരങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പുസ്ഗുന്നയിലെ കാടിനുള്ളില്‍ നിരോധിത സംഘടനയായ സിപിഐ (മാവോവാദി) പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന് പിന്നാലെ കുകനര്‍ പോലീസും ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡും (ഡിആര്‍ജി) ചേര്‍ന്ന് പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നെന്ന് ബസ്തര്‍ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സുരക്ഷാസേന, മാവോവാദികള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്.
ഏറ്റുമുട്ടല്‍ അവസാനിച്ചതിന് പിന്നാലെ രണ്ട് മാവോവാദികളുടെ മൃതദേഹങ്ങള്‍ സുരക്ഷാസേന കണ്ടെത്തുകയായിരുന്നു. തോക്കുകളും മറ്റ് ആയുധങ്ങളും പ്രദേശത്തനിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
Highlights: Encounter in Chhattisgarh; Security forces kill two Maoists