Public

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ 11 മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് കർണാടക സർക്കാരിന്റെ ഉത്തരവ്

ബെംഗളൂരു(Bengaluru): ഒരു കുട്ടിയടക്കം 11 പേരുടെ മരണം സംഭവിച്ച ചിന്നസ്വാമി സ്റ്റേഡിയം അപകടം സംബന്ധിച്ച് കര്‍ണാടക സര്‍ക്കാര്‍ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു. അപകടകാരണങ്ങൾ വ്യക്തമാക്കുന്നതിനും ഉത്തരവാദികൾക്കെതിരായ നടപടി നിർണയിക്കുന്നതിനും മജിസ്ട്രേറ്റ് തലത്തിൽ വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ടതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

സംഭവത്തില്‍ കർശന നടപടിയുണ്ടാകുമെന്നും അന്വേഷണ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഉത്തരവാദിത്വം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിനിടെയും ആഘോഷം തുടർന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരു തരത്തിലും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ ദുരന്തത്തിനെച്ചൊല്ലി രാഷ്ട്രീയം കളിക്കാനുമില്ല. ദുരന്തത്തിന് കാരണം ആളുകൾ ഇടിച്ച് കയറിയതാണെന്നും സിദ്ധരാമയ്യ സ്ഥിരീകരിച്ചു.

ഗേറ്റുകളിലൂടെ ആളുകൾ ഇടിച്ച് കയറിയതാണ് ദുരന്തത്തിന് വഴി വച്ചത്. ചെറിയ ഗേറ്റുകളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന്‍റേത്. ചില ഗേറ്റുകൾ ആളുകൾ തകർത്തുവെന്നും സിദ്ധരാമയ്യ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

35,000 പേർക്ക് മാത്രം ഇരിക്കാനാകുന്ന സ്റ്റേഡിയത്തിന്‍റെ പരിസരത്തേക്ക് 3 ലക്ഷം പേരെത്തുമെന്ന് കരുതിയില്ല. വിധാനസൗധയ്ക്ക് സമീപവും ലക്ഷക്കണക്കിന് പേരെത്തിയിരുന്നു, അവിടെ ദുരന്തമുണ്ടായില്ല. കുംഭമേളയിലടക്കം ദുരന്തമുണ്ടായില്ലേ എന്ന് ചോദിച്ച സിദ്ധരാമയ്യ, അതിലൊന്നും രാഷ്ട്രീയം കളിക്കാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഇത് സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയല്ല, അവിടെയല്ല ദുരന്തമുണ്ടായത്. ബെംഗളൂരു നഗരത്തിൽ ആ സമയത്തുണ്ടായിരുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ഈ ഭാഗത്ത് വിന്യസിച്ചിരുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Highlights: 11 dead in Chinnaswamy Stadium tragedy; Karnataka government orders magisterial inquiry

error: