Special Features

കേരളക്കരയിലെ റാപ്പർ

അനീഷ്‌ സോമൻ അടൂർ

വേടൻ വെറുമൊരു റാപ്പറല്ല… തീയാണ്… തീ. വേടന് പുതുതലമുറ നൽകുന്ന വിശേഷണങ്ങളിലൊന്ന് ഇങ്ങനെയാണ്. എഴുതുന്നതും പാടുന്നതും ദലിത് രാഷ്ട്രീയമാണെങ്കിലും എല്ലാത്തരം മനുഷ്യരും പ്രായക്കാരും വേടനെ കാണുന്നു, കേൾക്കുന്നു. തൃശൂരിലെ റെയിൽവേ കോളനിയിൽ ജാതിവിവേചനം നേരിട്ട ബാല്യം.

വോയിസ് ഓഫ് വോയ്സ് ലെസ് ആയിരുന്നു ആദ്യ റാപ്പ്. വരികളിൽ അടിച്ചമർത്തപ്പെട്ടവൻറെ പ്രതിരോധം. ഹരം കൊള്ളിക്കുന്ന താളവും സദാചാരവാദികളുടെ വാ അടപ്പിക്കുന്ന ശരീരഭാഷയും. പുതു ഭാവനയും കാലവും തേടുന്ന ആൾക്കൂട്ടം. വേടൻ ഓളമായി.
ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തോടെ വിവാദങ്ങളിൽ നിറയുകയാണ് ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടൻ.

കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയതിന്റെ നടുക്കം ആരാധകരിലുണ്ട്. ഇത് സമൂഹമാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. സ്വതന്ത്ര റാപ്പറായി കുറഞ്ഞകാലം കൊണ്ടാണ് സംഗീത പ്രേമികളുടെ ഉള്ളിൽ വേടൻ സ്ഥാനമുറപ്പിച്ചത്. സിനിമയിലുൾപ്പെടെ സാന്നിധ്യം ഉറപ്പിച്ച വേടൻ പുതിയ കാലത്തെ സംഗീതാസ്വാദകരുടെ പ്രിയ താരമാണ്. വോയ്‌സ് ഓഫ് വോയ്‌സ്‌ലെസ് എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് വേടൻ ശ്രദ്ധ നേടുന്നത്.

25-ാം വയസിലാണ് വേടൻ തന്റെ ആദ്യ മ്യൂസിക് വീഡിയോ പുറത്തിറക്കുന്നത്. സ്‌കൂൾ വിദ്യഭ്യാസത്തിന് ശേഷം നിർമാണ മേഖലയിൽ ജോലി ചെയ്‌ത വേടൻ പിന്നീട് എഡിറ്റർ ബി അജിത് കുമാറിന്റെ സ്‌റ്റുഡിയോ സഹായി ആയി പ്രവർത്തിച്ചിരുന്നു. അമേരിക്കൻ റാപ്പറായ ടൂപാക് ഷാക്കൂറിൽ നിന്ന് പ്രചോദനം കൊണ്ടാണ് സ്വതന്ത്ര സംഗീത രംഗത്തേക്ക് കടന്നു വരുന്നത്. ഇതിന് പുറമെ പിന്നണി ഗാനരംഗത്തും വേടൻ സാന്നിധ്യം ഉറപ്പിച്ചു.

2021 ൽ പുറത്തിറങ്ങിയ നായാട്ട്, കരം, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവയിലെ പാട്ടുകൾ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
റാപ്പിനൊപ്പം തന്നെ ഏറെ ശ്രദ്ധ നേടിയതായിരുന്നു വേടൻ എന്ന പേര്. റാപ്പർമാർ പൊതുവെ സ്വീകരിക്കുന്ന സ്റ്റേജ് നെയിം/ തൂലികാനാമം പോലെയായിരിക്കും ഇതെന്നാണ് പൊതുവെ കേട്ടവരെല്ലാം കരുതിയിരിക്കുന്നത്. എന്നാൽ അങ്ങനെ പെട്ടെന്നുണ്ടായി വന്ന ഒരു പേരല്ല വേടൻ, ഹിരൺദാസ് കണ്ടുപിടിച്ചതുമല്ല.

ചെറുപ്പത്തിൽ നല്ലൊരു കുറുമ്പനായ ഹിരൺദാസിന് നാട്ടുകാരും കൂട്ടുകാരുമൊക്കെ ചാർത്തിക്കൊടുത്ത പേരാണ് വേടൻ. വീടിനടുത്തും കൂട്ടുകാർക്കിടയിലുമൊന്നും അന്നുമുതൽ ഹിരൺദാസെന്നൊരു വിളിയേ ഇല്ല.
വേടൻ ആൾക്കുട്ടത്തെയല്ല, ആൾക്കൂട്ടം വേടനെയാണ് തേടിയെത്തിയത്. ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും പറഞ്ഞത് കഴിഞ്ഞദിവസം.

അങ്ങനെ ലഹരിക്കെതിരെ പാടിയും പറഞ്ഞും തീർത്തതിന്റെ തൊട്ടടുത്തദിനമാണ് വേടൻ ലഹരിക്കേസിൽ കുടുങ്ങിയത്. മുൻപ് മീ ടു വിവാദത്തിലും കുടുങ്ങി. മാപ്പ് പറഞ്ഞ് തടിയൂരിയെങ്കിലും വിവാദങ്ങളൊഴിഞ്ഞില്ല. എംമ്പുരാൻ വിവാദമുണ്ടായപ്പോൾ, വായടച്ചവരോട് ഇഡിയെ പേടിച്ചെന്ന് പറഞ്ഞു. പാടുന്ന പാട്ടിന്റെ വ്യത്യസ്തത കൊണ്ട് കേരളക്കരയാകെ നിറഞ്ഞാടുകയാണ് വേടൻ..

Highlights: Rapper from Kerala

error: