Sports

ജോക്കോവിച്ച് പുറത്ത്! ഫ്രഞ്ച് ഓപ്പണില്‍ അല്‍ക്കാറസ്-സിന്നര്‍ കലാശപ്പോര്

പാരീസ്(Paris): ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം യാനിച്ച് സിന്നര്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാറസിനെ നേരിടും. മുന്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ താരം സിന്നര്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 6-4 7-5 7-6. മുമ്പ് മൂന്ന് തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയിട്ടുള്ള താരമാണ് ജോക്കോവിച്ച്. അതേസമയം, ഇറ്റാലിയന് താരം ലൊറന്‍സോ മുസേറ്റി സെമി ഫൈനല്‍ മത്സരത്തിനിടെ പിന്മാറിയതിനെ തുര്‍ന്നാണ് അല്‍ക്കാറസ് ഫൈനലില്‍ കടന്നത്. മത്സരത്തില്‍ സ്പാനിഷ് താരം മുന്നിലായിരുന്നു.

ആദ്യ സെറ്റ് 6-4ന് അല്‍ക്കാറസിന് നഷ്ടമായി. എന്നാല്‍ അടുത്ത രണ്ട് സെറ്റും 7-6, 6-0 എന്ന സ്‌കോറിന് അല്‍ക്കാറസ് നേടി. നാലാം സെറ്റില്‍ 2-0ത്തിന് സ്പാനിഷ് താരം മുന്നില്‍ നില്‍ക്കെയാണ് മുസേറ്റി പിന്മാറിയത്. ഇതോടെ അല്‍ക്കാറസ് – സിന്നര്‍ മത്സരത്തിന് വഴി തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം സെമിയില്‍ അഞ്ച് സെറ്റ് നീണ്ട പോരില്‍ സിന്നറെ മറികടന്നാണ് അല്‍ക്കാറസ് കിരീടം നേടിയത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനായ സിന്നര്‍ക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ്. ഇക്കഴിഞ്ഞ ഇറ്റാലിയന്‍ ഓപ്പണില്‍ സിന്നറെ മറികടന്ന് അല്‍ക്കാറസ് കിരീടം നേടിയിരുന്നു.

അതേസമയം, ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ചാമ്പ്യനെ ഇന്നറിയാം. ഒന്നാം സീഡ് അരിന സബലെങ്ക ഫൈനലില്‍ രണ്ടാം സീഡ് കോകോ ഗൗഫിനെ നേരിടും. ഇരുവരും റോളണ്ട് ഗാരോസില്‍ ഇറങ്ങുന്നത് ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിനായി. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ ഇഗ സ്വിയറ്റെക്കിനെ വീഴ്ത്തിയാണ് സബലെക ഫൈനല്‍ ഉറപ്പിച്ചത്. കോകോ ഗൗഫ് സെമിയില്‍ ഫ്രഞ്ച് താരം ലോയിസ് ബോയിസനെ തകര്‍ത്തു. ഗൗഫ് രണ്ടാം ഫൈനലിന് ഇറങ്ങുമ്പോള്‍ സബലെങ്കയ്ക്ക് ഫ്രഞ്ച് ഓപ്പണില്‍ ആദ്യ ഫൈനല്‍. 2013ല്‍ ലോക റാങ്കിംഗിലെ ഒന്നും രണ്ടും സ്ഥാനക്കാരായ സെറിന വില്യംസും മരിയ ഷറപ്പോവയും ഏറ്റുമുട്ടിയതിന് ശേഷം ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ മുഖാമുഖം വരുന്നത്.

Highlights: Djokovic out! Alcaraz-Sinner clash in French Open final

error: