IN TO THE ഫൈനൽ: അര്‍ധസെഞ്ച്വറി നേടി കോലി
ദുബായ്: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. നാലു വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 48.1 ഓവറില്‍ മറികടന്നു.
അര്‍ധസെഞ്ച്വറി നേടിയ വിരാട് കോലിയാണ് (98 പന്തില്‍ 84) ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചത്. കെ എല്‍ രാഹുലും (34 പന്തില്‍ 42), രവീന്ദ്ര ജഡേജ (1 പന്തില്‍ 2) എന്നിവര്‍ പുറത്താവാതെ നിന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇതോടെ ഇന്ത്യ മധുരപ്രതികാരം വീട്ടി. സ്‌കോര്‍: ഓസ്‌ട്രേലിയ 264/10. ഇന്ത്യ 267/6. ഓസീസിന് സമാനമായി ഇന്ത്യയുടെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയുടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 28), ശുഭ്മന്‍ ഗില്‍ (11 പന്തില്‍ 8) എന്നിവര്‍ തുടക്കത്തില്‍ തന്നെ പുറത്തായി.
ബെന്‍ ഡ്വാര്‍ഷിയുസിന്റെ പന്തില്‍ ഗില്‍ ബോള്‍ഡാകുകയായിരുന്നു. കൂപ്പര്‍ കോണ്‍ലിയുടെ പന്തില്‍ എല്‍ബിയില്‍ കുടുങ്ങിയാണ് രോഹിത് മടങ്ങിയത്. പിന്നാലെ കളത്തിലെത്തിയ കോലിയും ശ്രേയസ് അയ്യരും (62 പന്തില്‍ 45) ചേര്‍ന്ന് ടീം സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു. 91 റണ്‍സ് കൂട്ടിചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ആദം സാമ്പയുടെ പന്തിലാണ് അയ്യര്‍ ബോള്‍ഡായത്. ടീം സ്‌കോര്‍ 178 എത്തി നില്‍ക്കെ അക്സര്‍ പട്ടേല്‍ നതാന്‍ എല്ലിസിന്റെ പന്തില്‍ പുറത്തായി.
പിന്നീട് കെ എല്‍ രാഹുലിനൊപ്പം 47 റണ്‍സിന്റെ കൂട്ടുകെട്ടുïാക്കിയ കോഹ്‌ലി ആദം സാമ്പയുടെ പന്തില്‍ ബെന്‍ ഡ്വാര്‍ഷിയുസിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു. ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ നതാന്‍ എല്ലിസിനെ സിക്‌സ് അടിക്കാന്‍ ശ്രമിച്ച ഹാര്‍ദിക് പാണ്ഡ്യ (4 പന്തില്‍ 28) ഗ്ലെന്‍ മാക്സ്വെല്ലിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 2002ലും 2013ലും ചാമ്പ്യന്‍മാരായി ഇന്ത്യ മൂന്നാം കീരടമാണ് ലക്ഷ്യമിടുന്നത്. ഒരു കളിയും പരാജയപ്പെടാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നാളെ നടക്കുന്ന രണ്ടാംസെമിയില്‍ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും.