SportsTop Stories

ഇന്ത്യൻസ് ട്രോഫി!

ന്യൂസിലൻഡിനെ തോൽപിച്ച് ചാംപ്യന്‍സ് ട്രോഫി സ്വന്തമാക്കി ഇന്ത്യ

ദുബായ്: 2025 ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി ഇന്ത്യ. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഇപ്പോള്‍ ചാംപ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുന്നത്. ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 4 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ ബാറ്റിംഗില്‍ തിളങ്ങി. 2024 ട്വന്റി20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിതിനെ സംബന്ധിച്ച് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ചാംപ്യന്‍സ് ട്രോഫി നേട്ടം.


മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് രചിന്‍ രവീന്ദ്ര ന്യൂസിലാന്‍ഡിന് നല്‍കിയത്. 29 പന്തുകളില്‍ 37 റണ്‍സ് നേടി ഇന്ത്യക്കെതിരെ മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചു. എന്നാല്‍ കുല്‍ദീപ് ബോളിംഗ് ക്രീസില്‍ എത്തിയതോടെ ഇന്ത്യ മത്സരത്തില്‍ തുടര്‍ച്ചയായ വിക്കറ്റുകള്‍ സ്വന്തമാക്കി. ഇങ്ങനെയാണ് ആദ്യമായി ഇന്ത്യ മത്സരത്തിലേക്ക് കടന്നുവന്നത്. ശേഷം മധ്യ ഓവറുകളില്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് സാധിച്ചു. ന്യൂസിലാന്‍ഡ് ബാറ്റിംഗ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് ഡാരില്‍ മിച്ചലാണ്.


63 റണ്‍സാണ് മിച്ചല്‍ മത്സരത്തില്‍ നേടിയത്. എന്നാല്‍ 101 പന്തുകള്‍ മിച്ചലിന് നേരിടേണ്ടി വന്നു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത മൈക്കിള്‍ ബ്രെസ്വെല്‍ 40 പന്തുകളില്‍ 53 റണ്‍സ് തേടി ഭേദപ്പെട്ട ഒരു ഫിനിഷ് ന്യൂസിലാന്‍ഡിന് നല്‍കി. ഇതോടെ ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറുകളില്‍ 251 എന്ന സ്‌കോറില്‍ എത്തുകയായിരുന്നു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തിയും കുല്‍ദീപ് യാദവും 2 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് ഒരു തകര്‍പ്പന്‍ തുടക്കമാണ് രോഹിത് ശര്‍മയും ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഗില്‍ രോഹിത്തിന് കൂട്ടാളിയായി മാത്രമാണ് ക്രീസില്‍ തുടര്‍ന്നത്. എന്നാല്‍ മറുവശത്ത് രോഹിത് ശര്‍മയുടെ ഒരു തകര്‍പ്പന്‍ വെടിക്കെട്ടാണ് തുടക്കം മുതല്‍ കണ്ടത്.


കോലി 1 റണ്‍സ് മാത്രമെ എടുത്തുള്ളൂ. ഗില്‍ 31 റണ്‍സ് എടുത്തു. ഇതിനുശേഷം റണ്‍ ഒഴുക്ക് നിന്നത് ടീമിനെ സമ്മര്‍ദത്തിലാക്കി. രോഹിത് ഒരു കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച് സ്റ്റമ്പിഡ് ആയി. രോഹിത് 83 പന്തില്‍ 76 റണ്‍സ് എടുത്തു.പിന്നീട് അക്‌സര്‍ പട്ടേലും ശ്രേയസ് അയ്യറും ചേര്‍ന്നു. ഇന്ത്യയുടെ ഈ ചാമ്പ്യന്‍സ് ട്രോഫിയിലെ ടോപ് സ്‌കോറര്‍ ആയ ശ്രേയസ് അയ്യര്‍ ടീമിനെ മുന്നോട്ട് നയിച്ചു. 48 റണ്‍സ് എടുത്ത് നില്‍ക്കെ ശ്രേയസ് അയ്യര്‍ സാന്ററിന്റെ പന്തില്‍ പുറത്തായി.40 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 191-4 എന്ന നിലയില്‍ ആയിരുന്നു.


അവസാന 10 ഓവറില്‍ 61 റണ്‍സേ വേണ്ടിയിരുന്നുള്ളൂ. രാഹുലും അക്‌സറും ആയിരുന്നു ക്രീസില്‍. 42-ാം ഓവറില്‍ അക്‌സര്‍ 29 റണ്‍സില്‍ നില്‍ക്കെ പുറത്തായി.അവസാന നാല് ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 21 റണ്‍സ് ആയിരുന്നു വേïത്. ഹാര്‍ദിക് 18 റണ്‍സ് എടുത്ത് പുറത്തായി എങ്കിലും രാഹുല്‍ (34) അനായാസം ഇന്ത്യയെ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു.

error: