Sports

തിരിച്ചുവരവ് ഗംഭീരമാക്കി സഞ്ജു, രാജസ്ഥാന് ജയം

മുല്ലാന്‍പൂര്‍(Mullanpur): ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് ആദ്യ തോല്‍വി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 50 റണ്‍സിനായിരുന്നു പഞ്ചാബിന്റെ തോല്‍വി. മുല്ലാന്‍പൂരില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാള്‍ (45 പന്തില്‍ 67), റിയാന്‍ പരാഗ് (25 പന്തില്‍ 43) എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു സാംസണ്‍ (26 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ 62 റണ്‍സെടുത്ത നെഹല്‍ വധേരയാണ് ടോപ് സ്‌കോറര്‍. ജോഫ്ര ആര്‍ച്ചര്‍ മൂന്നും സന്ദീപ് ശര്‍മ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ പന്തില്‍ തന്നെ പ്രായിന്‍ഷ് ആര്യ (0) ഗോള്‍ഡന്‍ ഡക്ക്. പിന്നാലെ ശ്രേയസ് രണ്ട് ഫോറടിച്ച് തുടങ്ങിയെങ്കിലും അതേ ഓവറിലെ അവസാന പന്തില്‍ പുറത്തായി. ഇരുവരും ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. നാലാം ഓവറില്‍ മാര്‍കസ് സ്‌റ്റോയിനിസും (1) മടങ്ങി. സന്ദീപിനായിരുന്നു വിക്കറ്റ്. ഏഴാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ സിംഗിനെ കുമാര്‍ കാര്‍ത്തികേയ പുറത്താക്കിയതോടെ പഞ്ചാബ് നാലിന് 43 എന്ന നിലയിലായി. തുടര്‍ന്ന് നെഹല്‍ വധേര – ഗ്ലെന്‍ മാക്‌സ്‌വെല്‍ (21 പന്തില്‍ 30) സഖ്യം 88 റണ്‍സ് കൂട്ടിചേര്‍ത്ത് പഞ്ചാബിന് പ്രതീക്ഷ നല്‍കി. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ മടങ്ങിയത് പഞ്ചാബിന് തിരിച്ചടിയായി.
15-ാം ഓവറിന്റെ അവസാന പന്തില്‍ മാക്‌സിയെ മഹീഷ് തീക്ഷണ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വധേരയെ വാനിന്ദു ഹസരങ്കയും മടക്കി. സുര്യാന്‍ഷ് ഷെഡ്‌ജെ (2) 17-ാം ഓവറിലും മടങ്ങി. ഇതോടെ ഏഴിന് 136 എന്ന നിലയിലായി പഞ്ചാബ്. പിന്നീടെത്തിയ മാര്‍കോ ജാന്‍സനും (2) തിളങ്ങാനായില്ല. അര്‍ഷ്ദീപ് സിംഗാണ് (1) പുറത്തായ മറ്റൊരു താരം. ശശാങ്ക് സിംഗ് (10), ലോക്കി ഫെര്‍ഗൂസണ്‍ (4) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, മികച്ച തുടക്കമായിരുന്നു രാജസ്ഥാന്. ഒാപ്പണിംഗ് വിക്കറ്റില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം 89 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. പഞ്ചാബ് പേസര്‍ ലോക്കി ഫെര്‍ഗൂസണിന്റെ പന്തില്‍ മിഡ് ഓഫില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. തുടര്‍ന്ന് ജയ്‌സ്വാളിനും പരാഗിനും പുറമെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (12 പന്തില്‍ 20), ധ്രുവ് ജുറല്‍ (അഞ്ച് പന്തില്‍ പുറത്താവാതെ 13) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 7 പന്തില്‍ 12 റണ്‍സെടുത്ത നിതീഷ് റാണയാണ് പുറത്തായ മറ്റൊരു താരം.

Highlights: IPL 2025, rajasthan royals win

error: