ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഗുൽവീര്‍ സിങ് 10,000 മീറ്ററിൽ വിജയധ്വജം ഉയർത്തി
ന്യൂഡൽഹി(New Delhi): ദക്ഷിണകൊറിയയിലെ ഗുമിയില്‍ ആരംഭിച്ച 2025 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഉത്തര്‍പ്രദേശ് സ്വദേശി ഗുല്‍വീര്‍ സിങ് സ്വര്‍ണമണിഞ്ഞു. 28:38.63 എന്ന സമയത്താണ് ഗുല്‍വീറിന്റെ വിജയം. 2017-ല്‍ ജി. ലക്ഷ്മണന്‍ നേടിയ സ്വര്‍ണത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യക്ക് ഈ ഇനത്തില്‍ വീണ്ടും സ്വര്‍ണം ലഭിക്കുന്നത്. ഹരി ചന്ദ് 1975-ലാണ് ഈ ഇനത്തില്‍ ഇന്ത്യക്ക് ആദ്യമായി സ്വര്‍ണം നേടിയത്.
മത്സരത്തിന്റെ ഭൂരിഭാഗവും ഗുല്‍വീര്‍ മുന്നിലാണ് നിലകൊണ്ടത്. അവസാന ലാപ്പില്‍ ബഹ്‌റൈനിന്റെ ആല്‍ബര്‍ട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് ഗുല്‍വീര്‍ ഉജ്ജ്വലമായ സമാപനം കുറിച്ചു. 2023-ല്‍ 5,000 മീറ്ററില്‍ വെങ്കലം നേടിയ ഗുല്‍വീറിനുള്ളത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാമത്തെ മെഡല്‍ നേട്ടമാണ്. ഇത്തവണ 5,000 മീറ്ററിലും അദ്ദേഹം മത്സരിക്കുന്നുണ്ട്.
ഇന്ത്യയുടെ സാവന്‍ ബര്‍വാള്‍ 28:50.53 സമയം കുറിച്ച് നാലാംസ്ഥാനത്തെത്തി. അഞ്ചുദിവസം നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ 59 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുന്നത്. ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള പ്രധാന താരങ്ങള്‍ ഇന്ത്യക്കായി മത്സരിക്കും. മലയാളി താരങ്ങളായ അബ്ദുള്ള അബൂബക്കറും ആന്‍സി സോജനും മെഡല്‍ പ്രതീക്ഷകളായി ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
Highlights: India’s first gold at the Asian Athletics Championships; Gulvir Singh raises the flag of victory in the 10,000 meters