NationalTop Stories

അഹമ്മദാബാദ് വിമാനാപകടം; ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ തിരിച്ചറിഞ്ഞത് 19 പേരെ, എട്ട് പേർ മെഡിക്കൽ വിദ്യാർഥികൾ

അഹമ്മദാബാദ്(Ahemdabad): അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികൾ ഊർജിതമായി തുടരുന്നു. കൂടുതൽ ഡിഎൻഎ ഫലങ്ങൾ ഇന്ന് പുറത്തുവരും. 248 പേരുടെ ബന്ധുക്കൾ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 19 പേരെയാണ് തിരിച്ചറിഞ്ഞത്. 11 യാത്രക്കാരെയും 8 മെഡിക്കൽ വിദ്യാർഥികളെയുമാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിയാനായത്. ഗുജറാത്ത്‌, രാജസ്ഥാൻ, മഹാരാഷ്ട്ര സ്വദേശികളെയും ഒരു വിദേശ പൗരയെയുമാണ് തിരിച്ചറിഞ്ഞത്.

അപകടത്തിൽ മരിച്ച മലയാളി രഞ്ജിതയുടെ ഡിഎൻഎ പരിശോധനാ ഫലം ഉടൻ വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അപകടം നടന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ പരിസരത്ത് ഇന്നും തെരച്ചിൽ തുടരുകയാണ്. അത്ഭുതകരമായി രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരൻ മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടും. അതേസമയം, വിമാനപകടത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്

സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.

Highlights: Ahmedabad plane crash; 19 people identified so far through DNA testing, eight of them medical students.

error: