Top StoriesInternational

ഓസ്‌കാര്‍ തിളക്കത്തില്‍ അനോറ

ചിത്രം മികച്ച സംവിധായകന്‍ ഉള്‍പ്പെടെ 5 പുരസ്‌കാരങ്ങള്‍ നേടി, ഇന്ത്യയ്ക്ക് നിരാശ

ഹോളിവുഡ്: 97-ാമത് ഓസ്‌കര്‍ അവാര്‍ഡുകളില്‍ മിന്നുന്ന വിജയം നേടി അനോറ. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥയാണ് പറയുന്നത്. ചിത്രം അഞ്ച് പുരസ്‌കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നിവയാണ് അവാര്‍ഡുകള്‍. തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്‌കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ മികച്ച നടിയായി.

ദി ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് അഡ്രിയന്‍ ബ്രോഡിമികച്ച നടനായി. ഡാനിയല്‍ ബ്ലൂംബെര്‍ഗിലൂടെ മികച്ച സംഗീതത്തിനുള്ള പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്. മികച്ച ഛായഗ്രാഹകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. വളരെ പ്രതീക്ഷയോടെ വന്ന കോണ്‍ക്ലേവിന് അഡപ്റ്റഡ് തിരക്കഥയുടെ പുരസ്‌കാരം മാത്രമാണ് ലഭിച്ചത്. ആഗോള ശ്രദ്ധ നേടിയ സബ്‌സറ്റന്‍സിന് മേയ്ക്കപ്പിനുള്ള പുരസ്‌കാരം മാത്രമാണ് ലഭിച്ചത്.

ഏറ്റവും കൂടുതല്‍ നോമിനേഷന്‍ കിട്ടിയ എമിലിയ പെരെസിന് സോയി സാല്‍ഡാന വഴി സഹനടി പുരസ്‌കാരവും മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച വിദേശ ഭാഷ ചിത്രമായി ഐ ആം സ്റ്റില്‍ ഹീയര്‍ എന്ന ബ്രസീലിയന്‍ ചിത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പാലസ്തീന്‍ ഇസ്രയേല്‍ വിഷയം പറയുന്ന നോ അതര്‍ ലാന്റ് ആണ് മികച്ച ഡോക്യുമെന്ററിയായി. ഒരു ഇസ്രയേല്‍ പാലസ്തീന്‍ സംയുക്ത നിര്‍മാണമാണ് ഈ ചിത്രം. ലാത്വനിയയില്‍ നിന്നും ആദ്യമായി എത്തിയ ഫ്‌ലോ മികച്ച അനിമേഷന്‍ ചിത്രമായി. വിക്കെഡ് മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. ഇതോടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായി പോള്‍ ടേസ്വെല്‍ ചരിത്രം സൃഷ്ടിച്ചു.

കഴിഞ്ഞ കൊല്ലത്തെ വന്‍ ഹോളിവുഡ് റിലീസില്‍ ഒന്നായ ഡ്യൂണ്‍ പാര്‍ട്ട് 2 മികച്ച സൗണ്ട് ഡിസൈന്‍, വിഷ്വല്‍ എഫക്ട്‌സ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഷോര്‍ട്ട് ഫിലിം അനുജയ്ക്ക് നേട്ടം ഉണ്ടാക്കാനായില്ല. ഐ ആം നോട്ട് റോബോട്ട് ആണ് ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടിയത്. വന്‍ സ്റ്റുഡിയോ ചിത്രങ്ങളെ മറികടന്ന് അന്താരാഷ്ട്ര വേദികളില്‍ ശ്രദ്ധിക്കപ്പെട്ട സ്വതന്ത്ര്യ ചിത്രങ്ങളാണ് ഇത്തവണ ഒസ്‌കാര്‍ വേദി കീഴടക്കിയത്.

error: