NationalTop Stories

പഹല്‍ഗാമില്‍ ഭീകരാക്രമണം: പാകിസ്താനെതിരേ കടുത്ത നടപടികളുമായി ഇന്ത്യ; നയതന്ത്ര ബന്ധം വിച്ഛേദിക്കാനും സാധ്യത


ന്യൂഡല്‍ഹി(New Delhi): ജമ്മു കശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിന് പാക് അധിഷ്ഠിത ഭീകരസംഘടന ലഷ്കര്‍ ഇ തയ്ബയാണ് പിന്നിൽ എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, പാകിസ്താനെതിരേ കടുത്ത നടപടികളിലേക്ക് ഇന്ത്യ നീങ്ങുന്നു. പാകിസ്താനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചേക്കും, ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ പ്രവര്‍ത്തനം നിര്‍ത്തിയേക്കും എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യയിലെ പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ തിരിച്ചയക്കും. കർത്താർപൂർ ഇടനാഴി അടയ്ക്കാനും, ഇരുരാജ്യങ്ങൾക്കിടയിലെ വ്യാപാര ബന്ധങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനും കേന്ദ്രം ആലോചിക്കുന്നുണ്ട്. സിന്ധു നദി ജല കരാറും പുനപരിശോധിക്കാനാണ് സാധ്യത. ഭീകരതയ്ക്കെതിരായ ആഗോളപാതയിലേക്ക് പാകിസ്താനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം.

സുരക്ഷാ കാര്യങ്ങളുമായി ബന്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി ഇന്ന് വൈകിട്ട് ചേർക്കും. പഹൽഗാമിൽ നടന്ന ആക്രമണത്തിന് പിന്നില്‍ ലഷ്ക്കര്‍ ഇ തയ്ബയുടെ ഉപമേധാവി സൈഫുള്ള കസൂരിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹമാണ് ഓപ്പറേഷന്റെ ആസൂത്രകൻ എന്നും കേന്ദ്ര ഏജൻസികൾ പറയുന്നു. ആക്രമണം നടത്തിയ 4 ടിആർഎഫ് ഭീകരരുടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

ഭീകരരായ ആസിഫ് ഫൗജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരുടെ ചിത്രങ്ങളാണ് ജമ്മു കശ്മീര്‍ പോലീസ് പുറത്ത് വിട്ടത്.

സംഭവസ്ഥലം സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്ക് മുമ്പിൽ ആദരം അർപ്പിച്ചു. ശ്രീനഗറില്‍ ഉന്നതതലയോഗത്തിനു ശേഷം അദ്ദേഹം ആര്‍മി ഹെലികോപ്റ്ററിൽ പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയിലെത്തി. അരമണിക്കൂര്‍ സ്ഥലത്ത് ചെലവഴിച്ച ശേഷം വൈകീട്ടോടെ ഡൽഹിയിലേക്ക് മടങ്ങി.

Highlights : India might end strategic ties with pakistan

error: