കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
നടന്നത് അതീവ ഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയിട്ടുണ്ടെന്നും നടിയുടെ ഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ശിക്ഷ മരവിപ്പിച്ചാൽ കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്ന സന്ദേശം സമൂഹത്തിന് ലഭിക്കുമെന്നും വാദിച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ അറിയിച്ചു.
ഒന്നാം പ്രതി കൊടുംക്രിമിനലാണെന്നും തുടർച്ചയായി ജാമ്യാപേക്ഷ നൽകിയതിന് കോടതിയിൽ നിന്ന് പിഴ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതി ജാമ്യം നൽകി പുറത്തിറങ്ങി ഒരു മാസം തികയും മുമ്പ് തന്നെ മറ്റൊരു കേസിൽ പ്രതിയായെന്നും ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ വാദിച്ചു.
ഇരുപക്ഷത്തിന്റെയും വാദം കേട്ട ഹൈക്കോടതി ഹർജി ഇടക്കാല ഉത്തരവിനായി മാറ്റി.

