Home Top Storiesകള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അവസാനമായി കാണാതായയാളുടെ മൃതദേഹവും കണ്ടെത്തി, മരണം എട്ടായി

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അവസാനമായി കാണാതായയാളുടെ മൃതദേഹവും കണ്ടെത്തി, മരണം എട്ടായി

by news_desk1
0 comments

കൽപ്പറ്റ: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയുടെ കരയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.

പുഴയുടെ വലതുകരയിലെ ചതുപ്പുനിലത്ത് ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹിമാചൽ പ്രദേശ് സ്വദേശി വിക്രം റാണയുടെ മൃതദേഹമാണ് ഇനി കണ്ടെത്താനുള്ളതായിരുന്നത്. നിലവിൽ കണ്ടെത്തിയ മൃതദേഹം വിക്രം റാണയുടേതാണോയെന്ന് സ്ഥിരീകരിക്കാനുണ്ട്.

ദുരന്തം നടന്ന് ആറാം ദിവസമാണ് എട്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ രാവിലെ മുതൽ വ്യാപകമായ തെരച്ചിൽ തുടരുകയായിരുന്നു.

ജൂലൈ 8-നാണ് വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ പത്തരയോടെയുണ്ടായ അപകടത്തിൽ തുരങ്കപാത നിർമാണ ജോലികളിലേർപ്പെട്ടിരുന്ന തൊഴിലാളികളും സുരക്ഷാ ജീവനക്കാരും മേൽനോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമാണ് ദുരന്തത്തിൽപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും അതിഥി തൊഴിലാളികളായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെയും സമീപപ്രദേശങ്ങളിലെ താമസക്കാരെയും മുൻകരുതലിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിയിൽ ഭൗമശാസ്ത്ര വിദഗ്ധൻ ഡോ. സി.പി. രാജേന്ദ്രൻ, പരിസ്ഥിതി വിദഗ്ധൻ ഡോ. വിഷ്ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളാണ്.

കരാറുകാരൻ നിർമാണ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന്റെ നിർദേശം.

You may also like