മലപ്പുറം: കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ യാത്രയ്ക്കിടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി രണ്ട് പരാതികൾ. പരാതിയെ തുടർന്ന് രണ്ട് ബസുകളും കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ പരിശോധന നടത്തിയെങ്കിലും ആഭരണങ്ങൾ കണ്ടെത്താനായില്ല. യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ബസുകൾ സർവീസ് തുടർന്നു.
തിങ്കളാഴ്ച വൈകുന്നേരമാണ് ആദ്യ സംഭവം. കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പ്രിയദർശിനി ബസിൽ യാത്ര ചെയ്ത മൊറയൂർ സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടമായത്. ബസ് ഫറോക്ക് ഭാഗത്തെത്തിയപ്പോൾ യുവതി മാല നഷ്ടമായതായി ബഹളം വെച്ചതിനെ തുടർന്ന് വാഹനം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
പൊലീസ് മുഴുവൻ യാത്രക്കാരെയും പരിശോധിച്ചെങ്കിലും ആഭരണം കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ, പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മറ്റൊരു പ്രിയദർശിനി ബസിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. മുസ്ലിയാരങ്ങാടി സ്വദേശിനിയായ യാത്രക്കാരിയുടെ ആഭരണം വള്ളുവമ്പ്രം ഭാഗത്ത് എത്തിയപ്പോഴാണ് നഷ്ടമായതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഈ ബസും കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിച്ച് പരിശോധന നടത്തി.
ഈ ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും പൊലീസ് പരിശോധിച്ചെങ്കിലും നഷ്ടപ്പെട്ട ആഭരണം കണ്ടെത്താനായില്ല. രണ്ട് സംഭവങ്ങളിലും പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
