മുംബൈ. ശിവാജി നഗറിൽ 19-കാരിയായ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ നടന്ന അരും കൊലയിൽ 25 വയസ്സുള്ള യുവതിയെയും അവരുടെ 23 വയസ്സുള്ള ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതികളെ പിടികൂടി. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയും വ്യക്തിപരമായ തർക്കങ്ങളുമാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലപ്പെട്ട ഷിഫ പ്രതികളിലൊരാളായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾക്ക് പിടിയിലായ യുവതിയുമായും ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതിനെച്ചൊല്ലി ഇവർക്കിടയിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നു. ഈ വിരോധമാണ് ഒടുവിൽ ഷിഫയെ വകവരുത്താനുള്ള ഗൂഢാലോചനയിലേക്ക് നയിച്ചതെന്നാണ് വിവരം.
ശിവാജി നഗർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഇൻഫോർമർമാരുടെ സഹായത്തോടെയുമാണ് പ്രതികളെ അതിവേഗം പിടികൂടിയത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു എന്നും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സോണൽ ഡിസിപി സമീർ ഷെയ്ഖ് വ്യക്തമാക്കി.
