തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ. സുധാകരന് ഹൈക്കമാൻഡ് പ്രത്യേക ഇളവ് നൽകിയതോടെ കോൺഗ്രസിൽ പുതിയ പോർമുഖം തുറക്കുന്നു. സുധാകരന് മത്സരിക്കാമെങ്കിൽ തനിക്കും അതിനുള്ള അർഹതയുണ്ടെന്ന വാദവുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് രംഗത്തെത്തി. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും കോന്നിയിൽ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി നേരത്തെ ഫേസ്ബുക്കിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് പിൻവലിച്ചാണ് അടൂർ പ്രകാശ് തന്റെ അതൃപ്തി പരസ്യമാക്കിയത്. 1996 മുതൽ 2019 വരെ തന്നെ നിയമസഭയിലേക്ക് അയച്ച കോന്നിയുമായുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സീറ്റിനായി സമ്മർദ്ദം ചെലുത്തുന്നത്.
തന്റെ ആവശ്യം അംഗീകരിക്കാത്ത പക്ഷം കോന്നിയിൽ എന്ത് പ്രത്യാഘാതം ഉണ്ടായാലും താൻ ഉത്തരവാദിയായിരിക്കില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ കർശനമായി അറിയിച്ചു. പാർട്ടി നിർദ്ദേശപ്രകാരം മത്സരരംഗത്തുനിന്ന് മാറിനിൽക്കുന്നുവെന്നും പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുമെന്നുമായിരുന്നു അടൂർ പ്രകാശിന്റെ ആദ്യ നിലപാട്. എന്നാൽ സുധാകരന് വേണ്ടി ഹൈക്കമാൻഡ് നയം മാറ്റിയതോടെ അടൂരും നിലപാട് കടുപ്പിക്കുകയായിരുന്നു. നിലവിൽ സതീഷ് കൊച്ചുപറമ്പിലിനെയാണ് കോന്നിയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. സുധാകരന്റെ കാര്യത്തിൽ ഇളവ് നൽകിയത് മറ്റ് എംപിമാരും സമാനമായ ആവശ്യവുമായി രംഗത്തെത്താൻ കാരണമാകുമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആശങ്ക ശരിവെക്കുന്നതാണ് അടൂർ പ്രകാശിന്റെ ഇപ്പോഴത്തെ നീക്കം. കോന്നിയിൽ പുതിയൊരു രാഷ്ട്രീയ ട്വിസ്റ്റ് ഉണ്ടാകുമോ എന്നത് വരും മണിക്കൂറുകളിൽ നിർണ്ണായകമാകും.

