ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വിലയിൽ വൻ വർധന. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 2,078 രൂപയായി ഉയർന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷത്തെത്തുടർന്ന് ഇന്ധന ലഭ്യതയിൽ കുറവുണ്ടായ പശ്ചാത്തലത്തിലാണ് പുതിയ വിലവർധനവ്. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല എന്നത് ആശ്വാസകരമാണ്.
കഴിഞ്ഞ മാർച്ചിൽ വാണിജ്യ സിലിണ്ടറുകൾക്ക് 114.5 രൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വീണ്ടും വില ഉയർത്തിയത് ഹോട്ടൽ മേഖലയുൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് വൻ തിരിച്ചടിയാകും. അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരന്തരമുണ്ടാകുന്ന ഈ വിലവർധനവ് സാധാരണക്കാരുടെ ജീവിതച്ചെലവിനെയും പരോക്ഷമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

