Home Top Stories‘തുടർഭരണം നല്ലതല്ല’ അവസരവാദികൾ ഒപ്പം കൂടും; ബംഗാളിലെ അനുഭവം ഓർക്കണം, കെ സച്ചിദാനന്ദൻ.

‘തുടർഭരണം നല്ലതല്ല’ അവസരവാദികൾ ഒപ്പം കൂടും; ബംഗാളിലെ അനുഭവം ഓർക്കണം, കെ സച്ചിദാനന്ദൻ.

by news_desk
0 comments

തിരുവനന്തപുരം. തുടർഭരണം നല്ലതല്ലെന്ന നിലപാട് ആവർത്തിച്ച് കവിയും കേരളാ സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. രണ്ടുതവണ ഭരിച്ചു കഴിഞ്ഞാൽ പ്രതിപക്ഷത്തിരിക്കുന്നതാണ് നല്ലത്. കോൺഗ്രസ് ആണ് ഭരിക്കുന്നതെങ്കിൽ താൻ ഇതുതന്നെ പറയും. ജനാധിപത്യത്തെ ജനാധിപത്യം ആക്കുന്നത് പ്രതിപക്ഷമാണ്.
പ്രതിപക്ഷത്ത് ഇരിക്കുന്നത് ശക്തി കൂട്ടാനുള്ള വഴിയാണെന്നും കെ സച്ചിദാനന്ദൻ പ്രതികരിച്ചു.

തുടർച്ചയായി ഭരണത്തിൽ ഇരിക്കുന്നത് അഴിമതിലേക്കും അധികാര കേന്ദ്രീകരണത്തിലേക്കും നയിച്ചേക്കാം. അവസരവാദികൾ ഒപ്പം കൂടും. ബംഗാളിലെ അനുഭവം നമ്മൾ ഓർക്കേണ്ടതുണ്ട്, പക്ഷെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ബംഗാളിലെ അവസ്ഥയിലേക്ക് പോയിട്ടില്ല. എന്നാൽ വീണ്ടും ഭരണം കിട്ടിയാൽ അങ്ങനെ പോകാൻ സാധ്യതയുണ്ട്. തുടർച്ചയായ ഭരണത്തിലൂടെ അധികാരമോഹികൾ പാർട്ടിയിൽ വന്നുചേരും അത് പാർട്ടിയുടെ അടിസ്ഥാന സ്വഭാവത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

വികസനത്തിന്റെ കാര്യത്തിലും സാക്ഷരതയുടെ കാര്യത്തിലും ഒക്കെ ഇടതു സർക്കാർ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നാലും ജനങ്ങൾക്ക് പാർട്ടിയെ വിമർശിക്കാനുള്ള ഭയം വർധിച്ചുവരികയാണ്.
അത് ജനാധിപത്യ പാർട്ടിക്ക് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശ്രീ നാരായണഗുരുവിന്റെ ആദർശം തൊട്ടു തീണ്ടിയിട്ടില്ലാത്തവരെ ഗുരുവിനെക്കാൾ വലുതാക്കി കാണിക്കുന്നു. ഇത് പാർട്ടിയ്ക്ക് നല്ലതല്ലെന്ന വിമർശനവും സച്ചിദാനന്ദൻ ഉയർത്തി. വർഗീയമല്ലാത്ത ന്യൂനപക്ഷങ്ങളെ പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുണ്ട്
ഇത് മറന്നുപോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സച്ചിദാനന്ദൻ ഉൾപ്പടെ ഉള്ളവരുടെ വിമർശനം ഉൾകൊള്ളുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. ഭരണ തുടർച്ചയിൽ അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വികസന തുടർച്ചയ്ക്ക് ഇടതുസർക്കാർ വീണ്ടും വരണമെന്നും സച്ചിദാനന്ദൻ പാർട്ടി പ്രവർത്തകൻ അല്ലെന്നുമായിരുന്നു സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയുടെ പ്രതികരണം. പ്രതിപക്ഷം ഉയർത്തുന്ന വാദങ്ങൾ ശരിവയ്ക്കുന്ന പ്രസ്താവനയാണ് കെ സച്ചിദാനന്ദന്റേതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. സിപിഐഎമ്മിന് ഉണ്ടായ അപചയമാണ് സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടിയതെന്നും വി ഡി സതീശൻ പറഞ്ഞു.

You may also like