വാഷിങ്ടൺ: ഇറാന്റെ ഊർജ്ജനിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി താൽക്കാലികമായി നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന പരിഗണിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. ടെഹ്റാനുമായുള്ള ചർച്ചകൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും 2026 ഏപ്രിൽ 6 വരെ ആക്രമണമുണ്ടാകില്ലെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ വെളിപ്പെടുത്തി.
ഏഴ് ദിവസത്തെ സാവകാശമാണ് ഇറാൻ ആവശ്യപ്പെട്ടതെങ്കിലും താൻ അത് പത്ത് ദിവസമായി നീട്ടി നൽകുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇറാൻ ഒരു കരാറിനായി പരിശ്രമിക്കുകയാണെന്നും എന്നാൽ പുറംലോകത്തോട് അമേരിക്കയുടെ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് മാത്രമാണ് അവർ പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇറാൻ സൈനികമായി തകർന്നുവെന്നും അവർക്ക് ഇനി തിരിച്ചുവരവ് സാധ്യമല്ലെന്നും അവകാശപ്പെട്ട ട്രംപ്, ചർച്ചകളിലൂടെ ശാശ്വത പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നും കൂട്ടിച്ചേർത്തു. അതേസമയം, സമാധാന നീക്കങ്ങൾക്കിടയിലും മേഖലയിലെ സൈനിക ജാഗ്രത തുടരുമെന്ന് അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങൾ സൂചിപ്പിച്ചു.

