വാഷിംഗ്‌ടൺ. പുതിയ ആണവായുധ നിയന്ത്രണ ഉടമ്പടിക്ക് ആഹ്വാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുമായുണ്ടായിരുന്ന ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. പഴയ ഉടമ്പടിയേക്കാള്‍ മെച്ചപ്പെട്ടതും ആധുനികവത്ക്കരിക്കപ്പെട്ടതുമായ പുതിയ ഉടമ്പടിയാണ് ആവശ്യമെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലും ഇറാനും ഇസ്രായേലും തമ്മിലും റഷ്യയും യുക്രെയ്നും തമ്മിലുമുള്ള ആണവയുദ്ധങ്ങള്‍ ഒഴിവാക്കിയത് താനാണെന്ന അവകാശവാദവും ട്രംപ് ആവര്‍ത്തിച്ചു. ആണവായുധ കിടമത്സരം നിയന്ത്രിക്കാന്‍ 2010ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും അന്നത്തെ റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വദേവും തമ്മിലാണ് ‘ദ ന്യൂ സ്റ്റാര്‍ട്ട് ‘ കരാര്‍ ഒപ്പിട്ടത്.
കരാര്‍ ഒരു വര്‍ഷം കൂട്ടി നീട്ടാന്‍ തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാവിയില്‍ നിലനില്‍ക്കുന്ന പുതിയ ഉടമ്പടിയാണ് ആവശ്യമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. പഴയ കാലഹരണപ്പെട്ട ഉടമ്പടി നീട്ടുക എന്നതല്ല അമേരിക്കയിലെ ആണവായുധ വിദഗ്ധരുടെ ഉപദേശം കൂടി സ്വീകരിച്ചുകൊണ്ട് പുതിയ ഉടമ്പടി രൂപപ്പെടുത്തുക എന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

