Home Top Storiesപോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാൻ ഇ ഡി

പോറ്റിയും കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാൻ ഇ ഡി

by news_desk
0 comments

തിരുവനന്തപുരം. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സാമ്പത്തിക ഇടപാടുണ്ടോ എന്ന് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും.
ആദ്യ ഘട്ടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക, രണ്ടാം ഘട്ടത്തില്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി പോറ്റിക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുക എന്ന തരത്തിലാണ് ഇഡി അന്വേഷണം നടത്താനിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണസംഘത്തിന് നല്‍കിയിട്ടുള്ള മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാനാണ് ഇഡി ഉടന്‍ നീക്കം നടത്തുക. ഇത് നല്‍കാന്‍ എസ്‌ഐടി തയ്യാറായിട്ടില്ലെങ്കില്‍ ഇത് ലഭ്യമാക്കാന്‍ കോടതി മുഖേനെ ശ്രമിക്കും. അന്വേഷണത്തിന്റെ റഡാര്‍ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഉന്നതരിലേക്ക് കൂടി തിരിയുന്നു എന്നതാണ് ഈ ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിനും ഇന്ന് നിര്‍ണായക ദിവസമാണ്. കേസില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു കോടതിയെ സമീപിച്ചത്.

അതേസമയം തന്ത്രി കണ്ഠര് രാജീവര്‍ക്കായി എസ്‌ഐടി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയും പരിഗണിക്കും. ഇതിനിടെ സന്നിധാനത്തെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി സംഘം ഇന്ന് മടങ്ങും.

You may also like