തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിൽ പിടിമുറുക്കി ഇ ഡി. പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്, മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീ ഇന്ന് ഇ ഡിയ്ക്ക് മുന്നിൽ ഹാജരായേക്കും. ഗുരുതര ആരോഗ്യസ്ഥിതി പരിഗണിച്ച് ഇവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന വ്യവസ്ഥയിലായിരുന്നു നടപടി. ഇടനിലക്കാരനായി പ്രവർത്തിച്ച കൽപ്പഷിനും ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ മൂന്നുപേരെയാണ് ഇ ഡി ചോദ്യം ചെയ്തത്. നാളെയാണ് നടൻ ജയറാമിനോട് ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അറസ്റ്റ് നിയമപ്രകാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മറ്റെല്ലാ നിയമനടപടികളും പാലിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
