ന്യൂഡൽഹി. ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം അപകടത്തിൽ പെട്ടത് ഗുരുതര തകരാറുമൂലമെന്ന് റിപ്പോർട്ട്. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം റൺവേയിൽനിന്ന് തെന്നിമാറിയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണമെന്നാണ് സൂചന. ഫെബ്രുവരി ഏഴിനായിരുന്നു അപകടം സംഭവിച്ചത്.
അപകടത്തിൽ നിസ്സാര പരുക്കുകളോടെ പൈലറ്റ് രക്ഷപ്പെട്ടിരുന്നു. പരിശീലന പറക്കലിന് ശേഷം വ്യോമത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം നടന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല. എന്നിരുന്നാലും ഈ സംഭവത്തെ തുടർന്ന് സങ്കേതിക പരിശോധനകൾക്കായി നിലവിലുള്ള മുപ്പതോളം സിംഗിൾ സീറ്റ് തേജസ് വിമാനങ്ങൾ താത്കാലികമായി സേവനങ്ങളിൽ നിന്ന് മാറ്റിയിട്ടുണ്ട്.
2024 മാർച്ചിൽ ജയ്‌സൽമേറിന് സമീപവും 2025 നവംബറിൽ ദുബായ് എയർഷോയിലെ പ്രകടനത്തിനിടെയും തേജസ് വിമാനം തകർന്നു വീണിരുന്നു.
