Live Updates
ടെഹ്‌റാൻ/ടെല്‍ അവീവ്. തെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന് അയവില്ല. ഇറാന്‍ ആക്രമിച്ചെന്ന വാദവുമായി ഓസ്‌ട്രേലിയ രംഗത്തെത്തി. ദുബായ്ക്ക് സമീപമുള്ള അല്‍ മിന്‍ഹാദ് വ്യോമതാവളം ആക്രമിച്ചെന്നാണ് ഓസ്‌ട്രേലിയ പറയുന്നത്. ഓസ്‌ട്രേലിയന്‍ ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. സൈനികര്‍ സുരക്ഷിതരാണെന്നും റിച്ചാര്‍ഡ് മാര്‍ലെസ് ചൂണ്ടിക്കാട്ടി.
അതിനിടെ റിയാദില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വകുപ്പ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയില്‍ രണ്ട് സ്‌ഫോടനങ്ങള്‍ കൂടി ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു.
ഇസ്രയേല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്‍ നടപടി കടുപ്പിച്ചു. ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അറിയിച്ചു. കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഐആര്‍ജിസി അറിയിച്ചു. അതേസമയം ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. മാസങ്ങള്‍ക്കകം ഇറാന്റെ ബാലിസ്റ്റിക് മിസൈലും ആണവ പദ്ധതികളും പൂര്‍ണമായി ശക്തിപ്പെടും എന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാനിലെ ആണവ ബോംബ് പദ്ധതികള്‍ക്കും ബാലിസ്റ്റിക് മിസൈലുകള്‍ക്കും നേരെ മുമ്പ് നടത്തിയ ആക്രമണങ്ങളില്‍നിന്നും അവര്‍ പാഠം പഠിച്ചുവെന്നാണ് കരുതിയതെങ്കില്‍ തെറ്റി, അവര്‍ ഒരുമാറ്റവും വരാത്ത മതഭ്രാന്തന്മാരാണ്. അവരുടെ ലക്ഷ്യം തന്നെ അമേരിക്കയെ നശിപ്പിക്കുക എന്നതാണെന്നും നെതന്യാഹു പറഞ്ഞു.
