ടെഹ്റാന്. യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കയ്ക്ക് എടുക്കാന്‍ സാധിക്കില്ലെന്നും ഇറാനാണ് അത് തീരുമാനിക്കുക എന്ന് അവകാശപ്പെട്ട് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്പസ്(ഐആര്‍ജിസി) രംഗത്തെത്തിയത്.
ട്രംപിന്റെ പ്രസ്താവന നുണയാണ്. അപമാനകരമായ തോല്‍വി ഏറ്റുവാങ്ങിയ അമേരിക്കന്‍ പ്രസിഡന്റ് നേട്ടങ്ങളുണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ യുദ്ധത്തിന്റെ അവസാനം എപ്പോഴായിരിക്കുമെന്ന് തീരുമാനിക്കുക ഇറാനാണെന്നും ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അലി മുഹമ്മദ് നൈനി പറഞ്ഞു.
അമേരിക്കയുടെ ആയുധശേഖരം തീരാന്‍ പോവുകയാണ്. അതിനാല്‍ യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നിങ്ങള്‍ കാരണങ്ങള്‍ അന്വേഷിക്കുകയാണെന്ന് തങ്ങള്‍ക്ക് അറിയാം. അമേരിക്കന്‍ ജനതയോട് സത്യം പറയാന്‍ നിങ്ങള്‍ തയ്യാറാകാത്തത് എന്താണ്. ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികതാവളങ്ങളെല്ലാം നശിപ്പിക്കപ്പെട്ട കാര്യം അമേരിക്കക്കാര്‍ അറിയരുതെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെന്നും അലി മുഹമ്മദ് നൈനി പ്രതികരിച്ചു.
യുഎസ്- ഇറാന് സംഘര്‍ഷത്തില്‍ ഇറാന്റെ മിസൈല്‍ ശേഖരത്തെ അമേരിക്ക തകര്‍ത്തു എന്ന ട്രംപിന്റെ അവകാശവാദം നൈനി നിഷേധിച്ചു. യുദ്ധം തുടങ്ങിയ ദിവസങ്ങളിലേക്കാള്‍ കൂടുതല്‍ പ്രൊജക്ടൈലുകള്‍ പ്രയോഗിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഒരു ടണ്ണിലധികം ഭാരമുള്ള വാര്‍ഹെഡുകള്‍ പോലും ഇതിലുണ്ടെന്നും നൈനി വ്യക്തമാക്കി.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അക്രമണകാരികളും അവരുടെ പങ്കാളികളും ഒരു ലിറ്റര്‍ എണ്ണ പോലും കയറ്റുമതി ചെയ്യില്ല. അതിന് ഇറാന്റെ സായുധസേന അനുവദിക്കില്ല. എണ്ണയുടെ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ വ്യര്‍ത്ഥമാണെന്നും അലി മുഹമ്മദ് നൈനി കൂട്ടിച്ചേര്‍ത്തു.
അതേസമയം യുദ്ധത്തിൽ അമേരിക്ക വളരെ മുന്നിൽ നിൽക്കുന്നതിനാൽ യുദ്ധം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. യുദ്ധം ഏകദേശം അവസാനിച്ചു. ഇറാന് നാവികസേനയോ ആശയവിനിമയ സംവിധാനങ്ങളോ വ്യോമസേനയോ ഇല്ല. അവര്‍ അയച്ച മിസൈലുകള്‍ പോലും ചിതറിപ്പോവുകയാണ് ചെയ്തത്. അവരുടെ ഡ്രോണുകള്‍ എപ്പോഴും നശിപ്പിക്കപ്പെടുകയാണെന്ന് നിങ്ങള്‍ തന്നെ ശ്രദ്ധിച്ചാല്‍ മനസിലാകും. സൈനികപരമായി അവരുടെ പക്കല്‍ ഒന്നും അവശേഷിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന് മറുപടിയുമായി അലി മുഹമ്മദ് നൈനി രംഗത്തെത്തിയിരിക്കുന്നത്.

