ന്യൂഡല്‍ഹി. മണിപ്പൂര്‍ കലാപക്കേസില്‍ മുന്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ശബ്ദരേഖ പരിശോധിക്കണമെന്ന് സുപ്രീം കോടതി. ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയ്ക്ക് കൈമാറാന്‍ കോടതി നിര്‍ദ്ദേശിച്ചു. പരിശോധനാ റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഗാന്ധിനഗര്‍ ദേശീയ ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്കാണ് ശബ്ദരേഖ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മെയ്തെയ് സമുദായത്തെ കലാപത്തിന് സഹായിക്കുന്നതാണ് ബിരേന്‍ സിംഗിന്റെ ശബ്ദരേഖ.
ഓഡിയോ റെക്കോർഡിംഗുകളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മുദ്രവെച്ച കവറിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി എൻഎഫ്എസ്യുവിനോട് ആവശ്യപ്പെട്ടു.
“സംഭവവുമായി ബന്ധപ്പെട്ട് 48 മിനിറ്റ് ദൈർഖ്യമുള്ള മുൻ മുഖ്യമന്ത്രിയുടെ ശബ്ദരേഖകൾ ലഭ്യമാണ്. എല്ലാ ശബ്ദരേഖകളും ഗാന്ധിനഗർ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കണം. നടപടിക്രമങ്ങൾ വേഗത്തിലാക്കി റിപ്പോർട്ട് മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കണം ”, കോടതി നിർദ്ദേശിച്ചു.
2023ൽ മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നിരവധിപ്പേർക്കാണ് ജീവൻ നഷ്ടമായത്. അക്രമങ്ങളും സംഘർഷങ്ങളും വർധിച്ചപ്പോഴും അത് തടയാൻ മുഖ്യമന്ത്രി എന്ന നിലയിൽ ബിരേൻ സിംഗ് മുൻകൈയെടുത്തില്ലെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.

