കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). രഞ്ജിത്തിനെ തൊടുപുഴയിൽ വെച്ച് പിടികൂടുമ്പോൾ വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഒരു വനിതാ അസോസിയേറ്റ് ഡയറക്ടറെയും യുവാവിനെയും വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ രഞ്ജിത്തിന് ഇവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും കേസിനെക്കുറിച്ച് ഇവർക്ക് അറിവുണ്ടോ എന്നും സംഘം പരിശോധിക്കും.
അതേസമയം, കേസിലെ സുപ്രധാന തെളിവായ കാരവാൻ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയുന്ന കാരവനുള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലെങ്കിലും, പുറത്തെ ക്യാമറകളിലെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. വരുംദിവസങ്ങളിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി കാരവാനിലെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുകയാണ് സംവിധായകൻ.
ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷയും പോലീസിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കും. ഇതിന് മുൻപായി പരാതിക്കാസ്പദമായ സിനിമാ സെറ്റിലുണ്ടായിരുന്ന കൂടുതൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പീഡന പരാതിയിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കാനാണ് പ്രത്യേക സംഘം ലക്ഷ്യമിടുന്നത്. ഈ കേസ് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

