വെടിക്കെട്ട് തുടരാന്‍ ഇഷാന്‍.
നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാൻ കിഷന്‍റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ പാകിസ്ഥാനെതിരെ ഇഷാന്‍ കിഷന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
സഞ്ജുവോ അഭിഷേകോ?.
അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിലും വരാനിരിക്കുന്ന നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കണക്കിലെടുത്ത് പാകിസ്ഥാനെതിരെ അഭിഷേകിനെ കളിപ്പിക്കാൻ ഇറക്കണോ എന്ന ആശങ്ക ഇന്ത്യൻ ക്യാംപിലുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരെ സഞ്ജു സാംസണെ തന്നെ ഓപ്പണറായി കളിപ്പിക്കാനാണ് സാധ്യത. നമീബിയക്കെതിരായ മത്സരത്തിന്‍റെ ടോസ് സമയത്ത് അഭിഷേക് ഒന്നോ രണ്ടോ മത്സരം പുറത്തിരിക്കുമെന്നായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്. പാക് ടീമിലെ ഓഫ് സ്പിന്നറായ ഉസ്മാന്‍ താരിഖിന്‍റെ വെല്ലുവിളി നേരിടാന്‍ വലം കൈയന്‍ ബാറ്റര്‍ വേണമെന്നതും സഞ്ജുവിന്‍റെ സാധ്യത കൂട്ടുന്നു.
തിലകിന് ഫോമിലാവണം.
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയില്‍ നിന്ന് ഇന്ത്യ മികച്ചൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തിലക് ആയിരുന്നു. പാകിസ്ഥാനെതിരെ തിലക് തിളങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സൂര്യയുടെ പ്രകടനം നിര്‍ണായകം.
ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അപരാജിത അര്‍ധസെഞ്ചുറി നേടി ടീമിന്‍റെ രക്ഷകനായ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവില്‍ നിന്നും ഇന്ത്യ മറ്റൊരു മികച്ച ഇന്നിംഗ്സ് നാളെ പ്രതീക്ഷിക്കുന്നു. നമീബിയക്കെതിരെ നിരാശപ്പെടുത്തിയ സൂര്യ നാളെ വീണ്ടും ഉദിച്ചുയരുമെന്നാണ് കരുതുന്നത്.
ഹീറോ ആവാൻ പാണ്ഡ്യ.
പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ബാറ്റുകൊണ്ടു ബോളുകൊണ്ടും മറ്റൊരു മികച്ച പ്രകടനം ഇന്ത്യ നാളെ പ്രതീക്ഷിക്കുന്നു.
ദുബെ വെടിക്കെട്ട്.
പാക് സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യയുടെ പ്രധാന ആയുധം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിവം ദുബെ ആയിരിക്കും. മധ്യനിരയില്‍ ദുബെയുടെ ഫിനിഷിംഗിലായിരിക്കും ഇന്ത്യ നാളെ പ്രതീക്ഷ വെക്കുക.
അക്സര്‍ ഫോമിലാവുമോ.
സമീപകാലത്തായിയ ബാറ്റിംഗില്‍ നിറം മങ്ങുന്ന അക്സര്‍ പട്ടേല്‍ വീണ്ടും ഫോമിലാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളികളിലും അക്സറിന് ബാറ്റിംഗില്‍ ഫോമിലാവാനായിരുന്നില്ല.
സുന്ദര്‍ പ്ലേയിംഗ് ഇലവനില്‍.
റിങ്കു സിംഗിന് പകരം നാളെ ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രേമദാസ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പാക് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യവും സുന്ദറിന്‍റെ സാധ്യത കൂട്ടുന്നു. റിങ്കു സിംഗിനെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിക്കുന്നതിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും ഇന്ത്യക്കാവും.
കറക്കിയിടാന്‍ വരുണ്‍.
നമീബീയയക്കെതിരെ രണ്ടോവറില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാകും നാളെ ഇന്ത്യയുടെ വജ്രായുധം. സ്പിന്‍ പിച്ചില്‍ വരുണിന്‍റെ നാലോവറുകള്‍ നിര്‍ണായകമാകും.
അര്‍ഷ്ദീപോ കുല്‍ദീപോ?.
സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ അര്‍ഷ്ദീപിന് പകരം കുല്‍ദീപിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇന്ത്യ സാഹസത്തിന് തയാറാവുമോ എന്ന് കണ്ടറിയണം. അര്‍ഷ്ദീപ് പുറത്തിരുന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയുമായും ഇന്ത്യയുടെ ന്യൂബോള്‍ കൈകാര്യം ചെയ്യുക.
ബുമ്രയുടെ പ്രകടനം നിര്‍ണായകം.
യോര്‍ക്കറുകള്‍ക്കൊപ്പം മികച്ച സ്ലോ ബോളുകളും എറിയുന്ന ജസ്പ്രീത് ബുമ്രയുടെ പ്രകടനം നാളെ നിര്‍ണായകമാകും. നമീബിയക്കെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാതിരുന്ന ബുമ്ര പാകിസ്ഥാനെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തുമെന്നാണ് കരുതുന്നത്.

