ആലപ്പുഴ: കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലാണ് അവിശുദ്ധ കൂട്ടുകെട്ടെന്ന് എഐസിസി അംഗം ശശി തരൂർ എംപി. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മത്സരം നടക്കുന്നത് എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും എന്നാൽ ഡീലുകൾ നടക്കുന്നത് എൽഡിഎഫും ബിജെപിയും തമ്മിലാണെന്നും തരൂർ ആരോപിച്ചു. കോൺഗ്രസിന്റെ ഏക ഉടമ്പടി ജനങ്ങളോട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലെ വികാരപരമായ പ്രചാരണങ്ങളെ ലക്ഷ്യം വെച്ച്, കായംകുളത്തെ പ്രബുദ്ധരായ ജനങ്ങൾ ‘കണ്ണീർ രാഷ്ട്രീയം’ തള്ളിക്കളയുമെന്ന് തരൂർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ ഉയർന്ന വിവാദങ്ങൾ നേരിട്ട് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. ബിജെപിയെ ജയിപ്പിക്കുന്നത് കൊണ്ട് നാടിന് യാതൊരു ഗുണവുമില്ലെന്ന് വ്യക്തമാക്കിയ തരൂർ, എം. ലിജുവിന്റെ വിജയം ഉറപ്പാണെന്നും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ പങ്കെടുത്ത കൺവെൻഷനിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

