കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരാണ് പിടിയിലായത്. കണ്ണവം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞദിവസം ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നു. എന്നാൽ ബോംബ് പൊട്ടിത്തെറിക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ബോംബ് എറിഞ്ഞതാണോ അതോ ഭയപ്പെടുത്താനായി വീടിന് മുന്നിൽ കൊണ്ടുവെച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ രാഹുൽ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

