ചെന്നൈ. തമിഴ്നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ. വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എൻഡിഎക്ക് കനത്ത തിരിച്ചടി ഉണ്ടായിരിക്കുകയാണ്.
മിന്നൽനീക്കത്തിലൂടെയാണ് വിജയകാന്തിൻ്റെ പാർട്ടിയെ ഡിഎംകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കുറേ ദിവസങ്ങളായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ഡിഎംഡികെ വലിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നെന്നും അതൊക്കെ അംഗീകരിക്കുന്നതിൽ പ്രയാസമുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ടും എൻഡിഎ സഖ്യത്തിലേക്ക് ഡിഎംഡികെ പോകുമെന്നുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. എന്നാൽ, എൻഡിഎയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ടാണ് ഡിഎംഡികെ ഡിഎംകെയിലേക്ക് ചേരുന്നത്.
ഡിഎംകെയ്ക്കൊപ്പം ചേരുന്നത് പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണെന്ന് പ്രേമലത അറിയിച്ചു. 200ലധികം സീറ്റ് ഡിഎംകെ സഖ്യം നേടും. 2016ൽ വിജയകാന്ത് ആഗ്രഹിച്ച മുന്നണി ഇപ്പോൾ യാഥാർത്ഥ്യമായി. സീറ്റുകളിലെ തീരുമാനം പിന്നീട് ആയിരിക്കുമെന്നും രാജ്യസഭ സീറ്റിന്റെ കാര്യം സ്റ്റാലിൻ തീരുമാനിക്കുമെന്നും പ്രേമലത പറഞ്ഞു. ക്യാപ്റ്റൻ അടുത്ത സുഹൃത്തായിരുന്നു എന്നാണ് സ്റ്റാലിന്റെ പ്രതികരണം.
