Home WORLD CUP 26മെസ്സിപ്പടയെ വീഴ്ത്താൻ ഫറവോന്മാർ ഇറങ്ങുന്നു; അർജന്റീനയ്ക്കെതിരെ ചരിത്ര വിജയമുറപ്പിക്കാൻ ഈജിപ്ത്

മെസ്സിപ്പടയെ വീഴ്ത്താൻ ഫറവോന്മാർ ഇറങ്ങുന്നു; അർജന്റീനയ്ക്കെതിരെ ചരിത്ര വിജയമുറപ്പിക്കാൻ ഈജിപ്ത്

by news_desk
0 comments

കെയ്‌റോ: ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാൻ ഒരുങ്ങുന്ന ഈജിപ്തിൽ അഭൂതപൂർവ്വമായ ആവേശവും കനത്ത പ്രാർത്ഥനകളും. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ ചൊവ്വാഴ്ച നടക്കുന്ന ഈ ചരിത്ര മത്സരത്തിന് മുന്നോടിയായി ഈജിപ്തിലെ തെരുവുകളെല്ലാം ദേശീയ പതാകകളാൽ ചുവപ്പണിഞ്ഞു കഴിഞ്ഞു. കാറുകളിലും ബാൽക്കണികളിലും പതാകകൾ പറക്കുമ്പോൾ, കഫേകളും പൊതുസ്ഥലങ്ങളും മിനി സ്റ്റേഡിയങ്ങളായി മാറി. ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിച്ച ‘ഫറവോന്മാർ’ (ഈജിപ്ത്) ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വമ്പന്മാരായ അർജന്റീനയെ അട്ടിമറിക്കുമോ എന്ന ഒരൊറ്റ ചോദ്യം മാത്രമാണ് ഇപ്പോൾ ഈജിപ്തിലുടനീളം ഉയരുന്നത്.

ഒരു സാധാരണ ഫുട്ബോൾ മത്സരത്തിനുമപ്പുറം ഈജിപ്തുകാർക്ക് ഇതൊരു ദേശീയ ഉത്സവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച റൗണ്ട് ഓഫ് 32-ൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതിന് പിന്നാലെ ഈജിപ്ഷ്യൻ ഹെഡ് കോച്ച് ഹൊസാം ഹസ്സൻ ഫലസ്തീന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇസ്രായേലി മാധ്യമങ്ങളും ഇൻഫ്ലുവൻസർമാരും രംഗത്തുവരികയും, അർജന്റീനയെ പിന്തുണയ്ക്കാൻ തങ്ങളുടെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തതോടെ മത്സരത്തിന് രാഷ്ട്രീയമായ മറ്റൊരു പ്രാധാന്യം കൂടി കൈവന്നിരിക്കുകയാണ്.

മൊറോക്കോയുടെ വഴിയിൽ ഫറവോന്മാർ

2022-ലെ ഖത്തർ ലോകകപ്പിൽ മൊറോക്കോ നടത്തിയ ചരിത്ര മുന്നേറ്റത്തിന് സമാനമായ ഒരു കുതിപ്പാണ് ഈജിപ്തും ലക്ഷ്യമിടുന്നത്. ഇതിഹാസ താരം മുഹമ്മദ് സലായുടെയും ഈ ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള ഇമാം അഷൂറിന്റെയും സാന്നിധ്യം ഈജിപ്തിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. 2006-2010 കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് കിരീടങ്ങൾ നേടിയ ഹസ്സൻ ഷെഹാതയുടെ സുവർണ്ണ തലമുറയ്ക്ക് ശേഷം രാജ്യം ഇത്രയും വലിയൊരു ഫുട്ബോൾ ആവേശം കണ്ടിട്ടില്ലെന്ന് കെയ്‌റോയിലെ പ്രാദേശിക വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു.

കോച്ച് ഹൊസാം ഹസ്സൻ ടീമിൽ കുത്തിവെച്ച ആത്മവിശ്വാസമാണ് ഫറവോന്മാരുടെ പ്രധാന കരുത്ത്. നോക്കൗട്ട് ഘട്ടത്തിൽ കേവലം ‘മാന്യമായ പങ്കാളിത്തം’ എന്നതിനപ്പുറം കപ്പ് നേടാൻ പോന്ന മാനസിക കരുത്ത് ടീം കൈവരിച്ചതായി ആരാധകർ വിശ്വസിക്കുന്നു. റൗണ്ട് ഓഫ് 32-ൽ കൊച്ചു രാജ്യമായ കേപ് വെർഡെ അർജന്റീനയെ അധിക സമയം വരെ വിറപ്പിച്ചത് ഈജിപ്തുകാരുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാർ അജയ്യരല്ലെന്നും സലായും ഒമർ മർമൂഷും നയിക്കുന്ന മുന്നേറ്റനിരയ്ക്ക് അർജന്റീനൻ പ്രതിരോധം തകർക്കാൻ കഴിയുമെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ.

ഷൂട്ടൗട്ടിലെ ഗോദയും അലക്സാൻഡ്രിയയിലെ ആവേശവും

മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയാണെങ്കിൽ ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബീറിന്റെ മികവിൽ തങ്ങൾ വിജയിക്കുമെന്ന് ആരാധകർ ഉറച്ചു വിശ്വസിക്കുന്നു. ഈജിപ്തിന്റെ രണ്ടാമത്തെ വലിയ നഗരമായ അലക്സാൻഡ്രിയയിലെ കടൽത്തീരങ്ങളിലും കുട്ടികളുടെ കൈകളിലും ദേശീയ പതാകകൾ നിറഞ്ഞു കഴിഞ്ഞു.

ടൂർണമെന്റിൽ ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്ത ഈജിപ്തിന്, കളിയിൽ എന്ത് തന്നെ സംഭവിച്ചാലും തങ്ങൾ അഭിമാനിക്കുമെന്ന് വലിയൊരു വിഭാഗം ജനങ്ങൾ പറയുമ്പോഴും, ലക്ഷ്യം ക്വാർട്ടർ ഫൈനൽ തന്നെയാണെന്ന് യുവതലമുറ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് മൈലുകൾക്കപ്പുറം അറ്റ്‌ലാന്റയിൽ പന്തുരുളുമ്പോൾ, ഈജിപ്ഷ്യൻ ഫുട്ബോളിന്റെ ചരിത്രം തിരുത്തിക്കുറിക്കാൻ പോന്ന ഒരു രാത്രിയ്ക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഒരു രാജ്യം മുഴുവൻ.

You may also like