ഇടുക്കി: വിവാദ പ്രസംഗത്തെ തുടർന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ സിപിഐഎം വനിതാ നേതാവ് ലിസി ജോസഫ് പരാതി നൽകി. വ്യക്തിപരമായ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളും നടത്തിയെന്നാരോപിച്ചാണ് ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചത്.
സമരസാഹചര്യങ്ങളിൽ എതിരാളികൾ അടുത്തുവന്നാൽ ബ്ലൗസ് വലിച്ചുകീറാൻ നിർദേശിച്ചതായി പ്രസംഗത്തിൽ പറഞ്ഞതും, ലിസി ജോസഫിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശിച്ചതുമാണ് പരാതിയുടെ അടിസ്ഥാനമെന്ന് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഇടുക്കിയിൽ സ്ഥാനാർത്ഥി റോയി കെ. പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സി.പി. മാത്യു ഈ വിവാദ പരാമർശം നടത്തിയത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിമർശനങ്ങളും ഉയർന്നിരുന്നു.
ഇതിനുമുമ്പ് കുമളിയിൽ നടന്ന ഒരു പരിപാടിക്കിടെ ശശി തരൂർ എം.പി. പങ്കെടുത്ത വേദിയിൽ ഭിന്നശേഷിക്കാരനായ ഒരു പ്രവർത്തകനെ സി.പി. മാത്യു കൈയ്യേറ്റം ചെയ്ത സംഭവവും വിവാദമായിരുന്നു.

