ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമ്മ രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി ഭവനിൽ സമർപ്പിച്ചതായി റിപ്പോർട്ടുകൾ. ഇംപീച്ച്മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജി.
കൈക്കൂലി ആരോപണങ്ങളെ തുടർന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം രാജിവയ്ക്കാൻ നിർദേശിച്ചിരുന്നുവെങ്കിലും ആദ്യം അദ്ദേഹം തയ്യാറായിരുന്നില്ല. തുടർന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം നടന്നു.
2025 മാർച്ചിൽ ഡൽഹിയിലെ വസതിയിലെ സ്റ്റോർറൂമിൽ ഉണ്ടായ തീപിടിത്തം അണയ്ക്കാനെത്തിയ സംഘമാണ് ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള നോട്ടുകെട്ടുകൾ കണ്ടെത്തിയത്. ഇതോടെ വിവാദം ശക്തമായി.
സംഭവത്തെ തുടർന്ന് സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി, കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സാഹചര്യത്തിൽ യശ്വന്ത് വർമ്മക്കെതിരെ കണ്ടെത്തലുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വ്യക്തമായ തെളിവുകളില്ലാത്ത റിപ്പോർട്ടാണിതെന്നും, തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജുഡീഷ്യൽ ചുമതലകളിൽ നിന്ന് മാറ്റിയിരുന്നെങ്കിലും അദ്ദേഹം അലഹബാദ് ഹൈക്കോടതി ജഡ്ജിയായി തുടർന്നിരുന്നു.

