തിരുവനന്തപുരം: കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം ശക്തമാക്കി. വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയ പൂവാര്‍ പഞ്ചായത്തിലെ രേഖകള്‍ പരിശോധിച്ചപ്പോള്‍ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്നാണ് അധികൃതര്‍ മൊഴി നല്‍കിയത്.
ആധാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ പരിശോധിച്ച ശേഷമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നും, അവയിലെ വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. രേഖകള്‍ യഥാര്‍ത്ഥമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തിയതെന്നും, എന്നാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ നല്‍കിയ വിവരങ്ങളുടെ സത്യസന്ധതയെക്കുറിച്ച് അറിയില്ലെന്നും അവർ പറഞ്ഞു.
മാര്‍ച്ച് 11-ന് മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫര്‍മാന്‍ ഖാനും പെണ്‍കുട്ടിയും പൂവാറിന് സമീപമുള്ള അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നു. ചടങ്ങില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു.
ഇതിനിടെ, പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആരോപണത്തെ തുടര്‍ന്ന് മധ്യപ്രദേശ് പൊലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാഷണല്‍ കമ്മീഷന്‍ ഫോര്‍ ഷെഡ്യൂള്‍ഡ് ട്രൈബ്സ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് കേരളവും മധ്യപ്രദേശും സംസ്ഥാനങ്ങളിലെ ഡിജിപിമാരോട് ഏപ്രില്‍ 22-ന് ദില്ലിയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂവാര്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

